രാജസ്ഥാനിൽ 2022ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അശോക് ഗലോട്ട് വലിയവായിൽ കാറിക്കരഞ്ഞ് മാലോകരോട് പറഞ്ഞ ഒരു കാര്യം 'സച്ചിൻ പൈലറ്റ് ചതിയനാണേ...! കോൺഗ്രസിനെ ചതിച്ചുകൊണ്ടിരിക്കുന്ന കൊടും ചതിയൻ. കുടിച്ചവെള്ളത്തിൽ വിശ്വസിക്കരുതേ..!, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ആരാണ് കോൺഗ്രസിനെ ചതിച്ചതെന്ന് എല്ലാവർക്കും മനസ്സിലായി.
അതുകൊണ്ടുതന്നെയാണ് സച്ചിനെ കോൺഗ്രസ്സ് ഇപ്പോൾ ദേശീയ ജനറൽ സെക്രട്ടറിയാക്കിയത്. കോൺഗ്രസ് നേതാവായിരുന്ന രാജേഷ് പൈലറ്റ് ഇന്ത്യൻ വ്യോമസേനയുടെ ധീരനായ പൈലറ്റായിരുന്നു. അദ്ദേഹത്തിന്റെ മകൻ സച്ചിൻ പൈലറ്റ് എല്ലിയിപ്പോഴും കോൺഗ്രസിൽ നടത്തുന്ന പോരാട്ടം കാണുന്നവർക്ക് ഓർമ വരുന്നത് രാജേഷ് പൈലറ്റ് പാർട്ടി
ക്കുള്ളിൽ നടത്തിയ പോരാട്ടങ്ങളാണ്. എന്നാൽ, ഒരു ഘട്ടത്തിലും രാജേഷ് പൈലറ്റ് കോൺഗ്രസിൽ നിന്നു പോകുന്ന കാര്യം ചിന്തിച്ചില്ല. മറിച്ച് പാർട്ടിയിൽ തിരുത്തൽ ശക്തിയായി നിലകൊണ്ടു. മകൻ സച്ചിനും അതുതന്നെയാണ് ചെയ്തത്. ആ പരിധി കടക്കാൻ സച്ചിനാകില്ല എന്ന് പലവട്ടം തെളിയിച്ചു ഈ ഇളമുറക്കാരൻ. അതിനുള്ള ക്രിസ്തുമസ് പുതുവർഷ സമ്മാനമാണിപ്പോൾ കിട്ടിയിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തെയും അശോക് ഗലോട്ടിനേയും പലവട്ടം പ്രതിസന്ധിയിലാക്കിക്കൊണ്ട് സച്ചിൻ പൈലറ്റ് എന്നത് നേരാണ്. കോൺഗ്രസ്സിനകത്ത് പിടിച്ചു നിൽക്കാൻ അതൊക്കെ വേണ്ടിവരുമെന്ന് അറിയാത്തവരാരുണ്ട്.
മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഗലോട്ടിനെതിരെ വലിയ ആക്രമണമാണ് സച്ചിൽ പൈലറ്റ് അഴിച്ചുവിട്ടിരുന്നത്. വസുന്ധര രാജയുടെ നേതൃത്വത്തിൽ കഴിഞ്ഞ ബി.ജെ.പി സർക്കാരിന്റെ കാലത്തെ അഴിമതികൾ ഗലോട്ട് എണ്ണിപ്പറയുന്ന വീഡിയോകൾ ചൂണ്ടിക്കാട്ടി, എന്തുകൊണ്ട് ഗലോട്ട് ഇവയിൽ നടപടിയെടുക്കുന്നില്ല എന്ന ചോദ്യമാണ് പൈലറ്റ് മുൻപോട്ട് വെച്ചത്. തെളിവുകൾ ഉണ്ടായിട്ടും നടപടിയെടുക്കാത്തതെന്ത് എന്ന് ചോദിച്ച പൈലറ്റ് കോൺഗ്രസ് എന്തെങ്കിലും ചെയ്താൽ മാത്രമേ ജനങ്ങൾക്ക് വിശ്വാസ്യത ഉണ്ടാകുകയുള്ളൂ എന്ന് പറഞ്ഞ് ഗലോട്ടിനെ പരോക്ഷമായി കുറ്റപ്പടുത്തുകയും ചെയ്തു. അതുതന്നെ ആയിരുന്നില്ലേ സത്യം...!
ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റ് അംഗം എന്ന പെരുമ തലയിലേറ്റിയവനാണ് കക്ഷി. ഇതിനിടയിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും, അവിടെ തന്നെ കോൺഗ്രസ് പ്രസിഡന്റായും ഉഗ്രൻ പ്രകടനമാണ് കാഴ്ച്ചവച്ചത്.ന്യൂഡൽഹിയിലെ എയർഫോഴ്‌സ് ബാലഭാരതി സ്‌കൂളിൽ പഠിച്ച അദ്ദേഹം സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി.എയും ഐ.എം.ടിയിൽ നിന്നും മാർക്കറ്റിംഗിൽ ഡിപ്ലോമയും നേടിയവനാണ്. തീർന്നില്ല, പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്‌കൂളിൽ നിന്ന് എം.ബി.എയും കരഗതമാക്കിയിട്ടുണ്ട്. ബി.ബി.സിയുടെ ഡൽഹി ബ്യൂറോയിലും തുടർന്ന് അമേരിക്കയിലെ ജനറൽ മോട്ടോഴ്‌സിലും ജോലിയിലിരുന്നിട്ടുമുണ്ട്.
കോൺഗ്രസ്സിൽ സച്ചിൻ പൈലറ്റിനെപ്പോലെ മിടുക്കന്മാരായ ചെറുപ്പക്കാർ ഏറെയുണ്ട്. എന്നാൽ പണ്ട് കോൺഗ്രസ്സിനുവേണ്ടി കഷ്ടപ്പെട്ടു എന്നുപറഞ്ഞ് ഇന്നും പാർട്ടിയുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്ന കടൽക്കിഴവന്മാരായ വേതാളങ്ങളെക്കൊണ്ട് പൊറുതിമുട്ടുമ്പോൽ യുവരക്തം ഫ്രീസറിൽ വയ്ക്കപ്പെടേണ്ട അവസ്ഥ വരുന്നു.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്