തേ, മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി. കർണാടകയിൽ കോൺഗ്രസിന്റെ കുതിപ്പിനിടെയും ബി.ജെ.പി. വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറാണ് വീണ്ടും ബി.ജെ.പിയിലേക്ക് തന്നെ മടങ്ങിയത്.
വർഷങ്ങളായി താൻ പ്രതിനിധീകരിച്ച ഹുബ്ബള്ളിധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും ഷെട്ടാർ മുട്ടുമകുത്തിവീണുപോയിരുന്നു. മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി. നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാർ കഴിഞ്ഞ തവണ തനിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേക്കേറിയത്. ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖ നേതാവിനെ ഇരുംകൈയും നീട്ടിയാണ് കോൺഗ്രസ് നേതൃത്വം വരവേറ്റത്. അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത ഇത്തരം ഇനങ്ങളെ കോൺഗ്രസ് മടിയിലിരുത്തി താലോലിച്ചാലൊന്നും നന്നാകാൻ പോകുന്നില്ലെന്ന് മനസ്സിലായില്ലേ..?
2023 ഏപ്രിലിൽ ആയിരുന്നു ടിക്കറ്റ് നിഷേധത്തെ തുടർന്ന് ഷെട്ടാർ ബി.ജെ.പി വിട്ടു കോൺഗ്രസിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ പരാജിതനായ ടിയാനെ കോൺഗ്രസ് നിയമസഭയുടെ ഉപരിസഭയിൽ അംഗത്വം നൽകി. അതിലും വലുതെന്തോ ബി.ജെ.പി ഓഫർ ചെയ്തതോടെ സംരക്ഷണം നൽകിയ കോൺഗ്രസിന്റെ കൈ തട്ടിമാറ്റി. പിന്നെ വാലുചുരുട്ടി കരണം മറിഞ്ഞ് അമിത്ഷായുടെ കാലിൽതൂങ്ങുകയായിരുന്നു. ഡൽഹിയിൽ ബി.ജെ.പി കൂടാരത്തിൽ നിന്നും താൻ പണ്ട് ഊരിയെറിഞ്ഞ താമരചിന്ഹമുള്ള അടിവസ്ത്രം തപ്പിയെടുത്തിട്ടു.
ഷെട്ടാറെ തോൽപ്പിക്കാൻ സ്വന്തം രക്തം കൊണ്ട് പ്രതിജ്ഞയെടുത്ത മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി.എസ് യെദ്യൂരപ്പയാണ് കൂട്ട്. ഈനാംചക്കിക്ക് കൂട്ടായി മരപ്പട്ടിയെ്‌ന്നൊന്നം ഇതിനെ നിങ്ങൽ വിശേഷിപ്പിച്ചുകളയരുത്.
'രാജ്യ നന്മക്കായാണ് താൻ ബി.ജെ.പിയിൽ തിരികെ എത്തുന്നത്. മാദി വീണ്ടും പ്രധാനമന്ത്രിയാകണം. അതിനു ബി.ജെ.പിയുടെ കരങ്ങൾക്ക് ശക്തി പകരുകയാണ് ഇനി തന്റെ ലക്ഷ്യം.' ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ഷെട്ടാർ മാധ്യമങ്ങളോട് പറഞ്ഞതാണത്രെ..! സത്യമായും അത് രാജ്യനന്മയ്ക്കുതന്നെയാണെന്നെല്ലാവർക്കും മനസിലാകുകയും ചെയ്തു.
ബി.ജെ.പിയോട് ഇടഞ്ഞുനിന്നപ്പോൾ സ്വയം ജയിക്കാൻ കഴിയാത്ത ഈ ഹതഭാഗ്യന്റെ കരങ്ങൾ കൊണ്ട് ബി.ജെ.പിക്ക് എത്രമാത്രം ശക്തികിട്ടുമെന്ന് കണ്ടറിയണം.
ബി.ജെ.പി സീറ്റ് നിഷേധിച്ചെന്നു കാറിക്കരഞ്ഞ് പറഞ്ഞപ്പോൾ വിളിച്ചു കൊണ്ട് വന്നു സീറ്റു കൊടുത്തു. തിരഞ്ഞെടുപ്പിൽ മത്സരിച്ചു. തോറ്റിട്ടും കോൺഗ്രസ് അദ്ദേഹത്തെ എം.എൽ.സി ആക്കി. ഒരു അനീതിയും അദ്ദേഹത്തോട് കോൺഗ്രസ് കാണിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറയുമ്പോൾ അത് നമുക്ക് മുഖവിലയ്‌ക്കെടുക്കാനാകില്ല.
തീർച്ചയായും സിദ്ധരാമയ്യാ... താങ്കൾ അനീതി കാണിച്ചു. ന്യായമായും കോൺഗ്രസ് പ്രവർത്തകർക്ക് കിട്ടേണ്ടിയിരുന്ന സീറ്റും എംഎൽസി സ്ഥാനവും അക്കണ്ടകാലമത്രയും ബിജെപിയുടെ മൂട് താങ്ങിനടന്നൊരുത്തന് താലത്തിൽ വച്ചുനീട്ടിയത് അനീതി തന്നെയാണ്. ഇനിയെങ്കിലും നേതാക്കൾ ഇത് പാഠമാക്കിയിരുന്നെങ്കിൽ..! എങ്കിൽ..? കോൺഗ്രസ് എന്നേ നന്നായിപ്പോയേനെ..!?
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്