അതിബുദ്ധിമാന്മാരായ അത്യാർത്ഥിപ്പണ്ടാരങ്ങളുടെ നാടായി മാറിയല്ലോ നമ്മുടെ കേരളം. കഷ്ടം എന്നല്ലാതെ എന്തു പറയാൻ..!
പണ്ടൊരു ലാബെല്ല രാജൻ ഉണ്ടായിരുന്നു. അസൽ ബ്ലേഡ് ബാങ്ക് നടത്തി പൊട്ടിപ്പൊളിഞ്ഞ് നാരായണക്കല്ലും പറിച്ച് ജയിലിൽ കയറി. അവിടെയിരുന്നുകൊണ്ട് ഭാര്യയുടെ പേരിൽ 'എലീഷ്യ എന്റർപ്രൈസസ്' എന്നൊരു കടലാസുകമ്പനിയുണ്ടാക്കി. ഒരു ലക്ഷം കൊടുത്താൽ അവർക്കു പറ്റിയ ബിസിനസ് പറഞ്ഞുകൊടുക്കുക മാത്രമല്ല അത് റൺ ചെയ്തുകൊടുക്കുകയും ചെയ്യുമെന്നായിരുന്നു പരസ്യം.
അതിലും വീഴാൻ അതിഭയങ്കരന്മാരുണ്ടായി. അതു പിന്നീട് കേസായത് ചരിത്രം. ഇപ്പോഴിതാ തട്ടിപ്പിന്റെ തലതൊട്ടപ്പന്മാരെയെല്ലാം മലർത്തിയടിച്ച വില്ലാളിവീരനും ടോട്ടൽ 4 യു സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രധാന പ്രതിയുമായ ശബരിനാഥ് ഓൺലൈൻ ട്രേഡിങിന്റെ പേര് പറഞ്ഞ് അഭിഭാഷകനായ സഞ്ജയിൽ നിന്ന് 34 ലക്ഷം രൂപ അടിച്ചെടുത്തിരിക്കുന്നു. ശബരിയുടെ തട്ടിപ്പുകഥകളൊന്നും അറിയാത്ത വക്കീലല്ല സഞ്ജയ്. കോടതിയിലെ പരിചയത്തിന്റെ മറവിൽ (എന്തുപരിചയം..?)നടത്തിയ ഇടപാടാണത്രെ തട്ടിപ്പിലേക്ക് നയിച്ചത്.
2006ലാണ് ശബരിനാഥ് ഉൾപ്പെട്ട ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് പുറത്തറിയുന്നത്. കേവലം പ്‌ളസ്ടു മാത്രം പഠിച്ച, അന്ന് 19 വയസുമാത്രമുണ്ടായിരുന്ന ശബരിനാഥ് ആണ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. അന്നാവാർത്ത ഞെട്ടലോടെയാണ് കേട്ടത്. മൂന്ന് മാസം കൊണ്ട് അറുപത് ശതമാനം നേട്ടം വാഗ്ദാനം ചെയ്താണ് ശബരിനാഥ് നിക്ഷേപകരെ ആകർഷിച്ചത്.
കുറഞ്ഞൊരു കാലത്തിനുള്ളിൽ ആകെ 33 കേസുകളാണു
റജിസ്റ്റർ ചെയ്തത്. പിന്നെ ജാമ്യത്തിലിറങ്ങി മുങ്ങിയ ശബരി വിദേശത്തേക്കു
പറക്കാൻ ശ്രമിച്ചെങ്കിലും പോലീസ് വിമാനത്താവളങ്ങളിലെല്ലാം മുന്നറിയിപ്പു
നൽകിയതുകൊണ്ട് അത് നടപടിയായില്ല.
നിക്ഷേപകർ വീട്ടിലെത്തി ബഹളം
വയ്ക്കുകയും ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഒടുവിൽ
കീഴടങ്ങിയത്. 22ലേറെ ഒട്ടേറെ വസ്തവകകൾ,
പണിനടന്നുകൊണ്ടിരുന്ന കെട്ടിടങ്ങൾ, അനേകം ആഡംബര കാറുകൾ, സിനിമയിലും നോട്ടമുണ്ടായിരുന്നു. അതിനുമുന്നോടിയായി സിനിമാ നടികളെവച്ചുള്ള ആൽബങ്ങൾ. അതിൽ നടനകലയിലെ വിസ്മയമാകാൻ ശബരി തന്നെ ആടിത്തിമിർക്കുകയും ചെയ്തിരുന്നു. ഒടുവിൽ കാറുകളിൽ 17 എണ്ണം കോടതി റിസീവർ മുഖേന വിറ്റ് ഏതാനും പേർക്കു പണം നൽകിയെന്നൊക്കെ അക്കാലത്ത് കേട്ടിരുന്നു.
റിസർവ് ബാങ്കിന്റെ ലൈസൻസോ സാധുവായ അനുമതിയോ ഇല്ലാതെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ നടത്തി കോടിക്കണക്കിന് രൂപയുടെ വഞ്ചന നടത്തുന്നവർ ഇതോടെ പത്തി മടക്കി മാളത്തിൽ കയറുമെന്നൊന്നും ആരും ആശിക്കേണ്ട. അത്തരക്കാർ നാട്ടിലും മറുനാട്ടിലും നിങ്ങളുടെ വീട്ടുപടിക്കലും എല്ലായിപ്പോഴും ഉണ്ടായിരിക്കും. ആർത്ഥി പൂണ്ട് ആരുമറിയാതെ ലക്ഷങ്ങൾ കൊടുത്ത് കോടികൾ കൊയ്യാമെന്ന് വ്യാമോഹിക്കരുത്. പിന്നെകോടിപ്പോയ മനസും ശരീരവുമായി കോടതിവരാന്ത നിരങ്ങിയിട്ടൊന്നും ഒരു കാര്യവുമില്ല.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്