പത്തനംതിട്ട: സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് മുൻ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജൻ എംഎൽഎ. എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ലെന്നും, അങ്ങനെ വാങ്ങിയെന്ന് തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
എഐഎസ്എഫ് സംസ്ഥാന പഠനക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ. രാജൻ. ഇക്കാര്യം പൊതുവിദ്യാഭ്യാസ മന്ത്രി ജനങ്ങളോട് വ്യക്തമാക്കണമെന്നും, താൻ ഉന്നയിച്ച വെല്ലുവിളിക്ക് മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർവശിക്ഷാ കേരള പദ്ധതിക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്രസഹായം ലഭിക്കാനുള്ള ഏക മാർഗം പിഎം ശ്രീ കരാറിൽ ഒപ്പിടലാണെന്ന് കേന്ദ്രം പറഞ്ഞാൽ അതിന് മുന്നിൽ നട്ടെല്ല് വളയ്ക്കാനാവില്ലെന്നും, അത്തരമൊരു നീക്കത്തിനെതിരെ എഐഎസ്എഫ് ശക്തമായി രംഗത്തിറങ്ങുമെന്നും കെ. രാജൻ പറഞ്ഞു.
പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് കേന്ദ്രത്തിൽ നിന്ന് ആരാണ് ആവശ്യപ്പെട്ടതെന്നും, കരാറിൽ ഒപ്പിടാൻ നിർദേശം നൽകിയത് ആരാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ തുറന്ന് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാരിന് കേന്ദ്രത്തോട് കടുത്ത വിധേയത്വമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
പാർലമെന്റിൽ എംപി അബ്ദുൽ വഹാബ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി നൽകിയ മറുപടി ചൂണ്ടിക്കാട്ടിയാണ് കെ. രാജൻ സർക്കാരിനെ വിമർശിച്ചത്. പിഎം ശ്രീ പദ്ധതിയിൽ ചേരാത്ത പക്ഷം നഷ്ടമാകുക പദ്ധതിയുടെ ധനസഹായം മാത്രമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടും പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറയുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതി, ലീഗ് മന്ത്രിമാരെ ഉപയോഗിച്ച് കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതാണെന്നും അത് ജനാധിപത്യപരമല്ലെന്നും കെ. രാജൻ ആരോപിച്ചു.
2022-ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പിഎം ശ്രീ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തെ 14,500-ലധികം സർക്കാർ സ്‌കൂളുകളെ മാതൃകാ വിദ്യാലയങ്ങളാക്കി വികസിപ്പിക്കുകയെന്നതാണ്. എന്നാൽ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളിൽ ദേശീയ വിദ്യാഭ്യാസ നയം (NEP-2020) പൂർണമായി നടപ്പാക്കണമെന്ന നിബന്ധനയാണ് കേരളത്തിൽ വിവാദത്തിന് വഴിവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
