1997 അവസാനം പത്രങ്ങളിലൊരു വാർത്ത പ്രത്യക്ഷപ്പെട്ടു. ബംഗാളിലെ തീപ്പൊരി നേതാവ് മമത ബാനർജിയേയും അനുയായികളേയും കോൺഗ്രസിൽ നിന്നു പുറത്താക്കി എന്ന്. ഒപ്പും തമിഴ്‌നാട്ടിൽ ജയലളിതയുമായി ഉദ്ദേശിച്ചിരുന്ന സഖ്യം നടക്കാതെ പോകുകയും ചെയ്തു. മമതയെ പാർട്ടിയിൽ നിന്നും പുറത്താക്കുന്ന വിവരം അന്നത്തെ എ.ഐ.സി.സി വക്താവ് വി.എൻ. ഗാഡ്ഗിൽ ആണ് പത്രലേഖകരെ അറിയിച്ചത്.
ബംഗാളിൽ മമതയുടെ മുഖ്യശത്രു സോമൻ മിത്രയാണ് കുത്തിത്തിരിപ്പത്രയും ഉണ്ടാക്കിയത്. എന്നാൽ കോൺഗ്രസിനകത്ത് കുത്തിത്തിരിപ്പുണ്ടാക്കാൻ ആരും തന്നെ ഇല്ലാതായപ്പോൾ 2008ൽ കോൺഗ്രസ് വിട്ട് അദ്ദേഹം പ്രോഗ്രസീവ് ഇന്ദിരാ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ക്ലച്ചുപിടിക്കുന്നില്ലെന്നു കണ്ടപ്പോൾ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം തന്റെ സംഘടനയെ തൃണമൂൽ കോൺഗ്രസുമായി ലയിപ്പിക്കുകയും മമതയുടെ സഹായത്താൽ ടി.എം.സി ടിക്കറ്റിൽ പാർലമെന്റിന്റെ പടികടന്നെത്തുകയും ചെയ്തവനാണ്.
2014 ൽ സോയൻ മിത്ര പിന്നേയും തൃണമുൽ കോൺഗ്രസിൽ കുത്തിത്തിരിപ്പുണ്ടാക്കി. വീണ്ടും കോൺഗ്രസിൽ ചേക്കേറി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ സി.പി.ഐ (എം)ന്റെ തൊഴുത്തിൽ കോൺഗ്രസിനെ കൊണ്ടുപോയി കെട്ടാനും അദ്ദേഹം മടിച്ചില്ല. അതുകൊണ്ടൊന്നും കോൺഗ്രസ് മെച്ചപ്പട്ടില്ലെന്നു മാത്രമല്ല തളരുകയാണ് ചെയ്തത്. ഇത്തരം നേതാക്കളാണ് കോൺഗ്രസിന്റെ പതനത്തിന് ചുക്കാൻ പിടിച്ചത്. ഒടുവിൽ 2020ൽ കക്ഷി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
എന്തായാലും കഴിഞ്ഞ 15 വർഷക്കാലം, മമത ബാനർജി പശ്ചിമ ബംഗാളിനെ നയിച്ചുകൊണ്ടിരുന്നു. പലപ്പോഴും മൂക്കുകുത്തി വീണു എന്ന് മറ്റുള്ളവർ വിചാരിക്കുമ്പോൾ അതിജീവിക്കാൻ ഒരു വഴി മമത കണ്ടെത്തം..! എന്നാലിപ്പോഴിതാ അവർ തോറ്റെന്നു സമ്മതിക്കുന്നില്ലെങ്കിലും തുടർച്ചയായി നാലാം തവണയും മമതയുടെ മുഖ്യമന്ത്രിയാകാനുള്ള ശ്രമം അവസാനിപ്പിച്ചിരിക്കുന്നു. ബി.ജെ.പി ജ്യോതി ബസു, നവീൻ പട്‌നായിക് തുടങ്ങിയ ദീർഘകാല പ്രാദേശിക നേതാക്കൾക്കൊപ്പം അവരെ എത്തിക്കുമായിരുന്ന ഒരു നേട്ടം അങ്ങിനെ തല്ലിത്തകർത്തിരിക്കുന്നു.
മമതയുടെ നഷ്ടം സമകാലിക ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ ജീവിതങ്ങളിലൊന്നിനെ അഗാധമായ അനിശ്ചിതത്വത്തിലേക്ക് നയിക്കുന്നു തെരുവ് പ്രതിഷേധങ്ങളിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ അവർ തന്നെ നിർമ്മിച്ച രാഷ്ട്രീയ കോട്ടയുടെ ദുർബലതയിൽ കലാശിക്കുന്നു.
ഒരു സാധാരണ കോട്ടൺ സാരിയും റബ്ബർ ചെരുപ്പും ധരിച്ച്, ലോകത്തിലെ ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരുകളെ അട്ടിമറിക്കുന്ന ഒരു രാഷ്ട്രീയക്കാരി ഇങ്ങനെ അസ്തമിക്കുന്നത് കഷ്ടമാണ്.
ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയ രാഷ്ട്രീയ അതിർത്തികളിൽ ഒന്നായ ബംഗാളിനെ മോദിയുടെ ബി.ജെ.പി കീഴടക്കിക്കളഞ്ഞു. ഒരുകാലത്ത് ഇന്ത്യയുടെ ബൗദ്ധിക, വാണിജ്യ തലസ്ഥാനമായിരുന്ന സംസ്ഥാനം പതിറ്റാണ്ടുകളുടെ വ്യാവസായിക തകർച്ചയിലൂടെയും രാഷ്ട്രീയ ക്ഷീണത്തിലൂടെയും വഴുതിപ്പോയിരുന്നു.
ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി മമതയെ തിരഞ്ഞെടുത്തിരുന്നു. അവരിപ്പോഴിതാ തെരഞ്ഞെടുപ്പ് കമ്മീഷനെയും ബി.ജെ.പിയും വെല്ലുവിളിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ പോകുന്നു. ഇനി ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അവർ ആഗ്രഹിക്കുന്നു എന്നു ചുരുക്കം.
ബി.ജെ.പിയോട് മല്ലിടാൻ ജയപ്രകാശ് നാരായണനെപ്പോലെ പക്വതയുള്ള, അധികാരമോഹമില്ലാത്ത ഒരു കറതീർന്ന മനുഷ്യൻ ഒരുനാൾവന്ന് ബി.ജെ.പി ഇതരകക്ഷികളെ ഒന്നിപ്പിച്ച് പടനയിക്കാൻ വരുമെന്നു പ്രതീക്ഷിക്കാനാകുമോ..?
സംഭവിച്ചുകൂടായ്ക ഇല്ല..!! ഒരു പക്ഷേ, മമതയ്ക്കു തന്നെ ആ റോൾ ഏറ്റെടുക്കാവുന്നതാണ്..!!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
