ജൻസി കുട്ടികൾക്ക് അറിയുമോ എന്നറിയില്ല. 'എരുമയെ ചാരി പോത്തിനെ തല്ലുക' എന്നൊരു പഴമൊഴി പഴമക്കാർ പറഞ്ഞിരുന്നു. അത്തരത്തിലൊര അഭ്യാസത്തിനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അതേ, വനിതകളെ രക്ഷിക്കാൻ എന്ന വ്യാജേന നാരീശക്തി വന്ദൻ അഥവാ വനിതാ സംരക്ഷണ ബില്ലുമായി എത്തിയിരിക്കുന്നു.
എക്കാലവും ഭരണത്തിൽ കടിച്ചുതൂങ്ങാൻ ബി.ജെ.പിക്കു വളക്കൂറുള്ള വടക്കേഇന്ത്യയുടെ മണ്ണിൽ തന്ത്രപരമായി പാർലമെന്റ് സീറ്റ് വർദ്ധിപ്പിക്കുക. അതിനായി വനിതകളുടെ പേരു പറഞ്ഞ് കണ്ണീർ പൊഴിക്കുന്നത് മുതലക്കണ്ണീരല്ലെന്നു ആരുപറഞ്ഞാലും ജനം അതങ്ങു വിശ്വസിച്ചുകൊള്ളും എന്നത് വേറേ കാര്യം..! ഇപ്പോൾ നിലവിലുള്ള 543 മണ്ഡലങ്ങളിൽ ആദ്യം വനിതാ സംരക്ഷണ ബിൽ പരീക്ഷിക്കൂ എന്നാണ് പ്രതിപക്ഷം പറയുന്നത്.
അതുപറ്റില്ലെന്നും മണ്ഡലം പുനർനിർണയത്തിലൂടെ 850 സീറ്റുകളായി ഉയർത്തിയ ശേഷം മാത്രം മതി സ്ത്രീകളുടെ ഉന്നമനം എന്നതിൽ ഉറച്ചു നിൽക്കുകയാണ് ബി.ജെ.പി. അതും ജനസംഖ്യാ അടിസ്ഥാനത്തിൽ മാത്രം..!
അതിനായുള്ള പ്രധാനമന്ത്രിയുടെ കണ്ണീരിൽ കുതിർന്ന പുറാട്ട് നാടകം കെങ്കേമമായില്ലെന്നു പുള്ളിക്കാരനു തന്നെ തോന്നിയതുകൊണ്ടാകാം വലിയൊരു ത്യാഗത്തിനു തയ്യാറായത്. ത്യാഗം എന്താണെന്നല്ലെ വനിതകളെ ഉന്നതിയിലേക്ക് എത്തിക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും പ്രതിപക്ഷത്തിന് നൽകിയേക്കാം..! എന്താ പോരെ..? വാക്കുപറഞ്ഞാൽ, ഗ്യാരണ്ടി നൽകിയാൽ ഇതുപോലെ പാലിക്കുന്ന പ്രാധാനമന്ത്രിയെ ഭാരതം ഇതിനു മുമ്പോ, ഇനി വരാൻ പോകുന്ന കാലത്തോ നമുക്ക് കണികാണാൻ കിട്ടുമെന്നു കരുതേണ്ട.
നോട്ടു നിരോധന കാലത്ത് പറഞ്ഞില്ലേ, 50 ദിവസത്തിനുള്ളിൽ നോട്ടു നിരോധനത്തിന്റെ എല്ല തലവേദനകളും തീരും. അഥവ തീർന്നില്ലെങ്കിൽ തന്നെ പച്ചക്ക് കത്തിച്ചോളാൻ..! ഇത്ര ധൈര്യമായി പറയാൻ ആർക്കു കഴിയും. അങ്ങിനെയുള്ള ധൈര്യശാലിയെ പച്ചക്കു കത്തിക്കാൻ എത്ര നീച ഹൃദയത്തിന്റെ ഉടമയ്ക്കു പോലും കഴിയുകയില്ല.
കള്ളപ്പണം തടയാൻ കാട്ടിക്കുട്ടിയ ക്രോപ്രായങ്ങൾക്കൊടുവിൽ സ്വിസ് ബാങ്കിൽ നിന്നും കണ്ടെത്തുന്ന ഭാരതീയരുടെ കോടിക്കണക്കായ കള്ളപ്പണം വീതം വയ്ക്കുമെന്നും അങ്ങിനെ ചെയ്യുമ്പോൾ ഭാരതീയരായ എല്ലാ പൗരന്മാരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രുപ വച്ച് വരുമെന്നുമൊക്കെ എത്രമധുരമനോഹര മനോജ്ഞമായാണ് പറഞ്ഞുവച്ചത്. നമ്മൾ സത്യസന്ധരായതുകൊണ്ട് കള്ളപ്പണത്തിന്റെ പങ്കു പറ്റാൻ നിന്നില്ല എന്നു മാത്രം.
എങ്ങിനെ കളിച്ചാലും തനിക്കേ നേട്ടമുണ്ടാകും എന്ന് സ്വയം വിശ്വസിച്ചാണി ചവിട്ടുനാടകത്തിന് മോദിജിയും അമിട്ട് ഷാജിയും ഇറങ്ങിത്തിരിച്ചിരിക്കുന്നത്. 67 എംപിമാരുടെ പിന്തുണ കൂടി പ്രതിപക്ഷത്തു നിന്നു കിട്ടിയാലെ ഈ ബില്ലിനെ രാജ്യ സഭയിലേക്ക് എത്തിക്കാനാകു.
അതിൽ രാഹുൽ ഗാന്ധിയുടെ പേരുപറഞ്ഞ്
ബംഗാളിലെ തൃണമുൽ കോൺഗ്രസിലും പിന്നെ മറ്റുചില ചെറുകിട കക്ഷികളിലും വിള്ളലുണ്ടാക്കാൻ പെടാ പാടുപെടുകയാണിപ്പോൾ തൃണമുൽ പോയാലും ബിൽ പാസാകില്ല എന്നറിയാം എങ്കിലും സ്ത്രീകളുടെ പരിലാളന കിട്ടുമെന്നും അത് വോട്ടായി മാറുമെന്നുമുള്ള മധുരസ്വപ്‌നത്തിലാണ് ഈ ആശാൻമാർ. പക്ഷേ, വനിതകളോട് ഇവരുടെ പാർട്ടിയിൽ പെട്ടവർ ചെയ്തുകൂട്ടിയ ദ്രോഹങ്ങൾ കായിക പ്രേമികൾക്കുമാത്രമല്ല, യുപിയുൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഓരോ മൺതരികൾക്കും അറിയാമെന്നതാണ് പ്രശ്‌നം.
ഇനി മൂന്നാം മണി നേരത്ത് ആരെങ്കിലുമൊക്കെ അന്ത്യചുംബനത്തിനായി യൂദാസിന്റെ വേഷം കെട്ടിയോടുമോ എന്നും അറിയില്ല..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
