തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ ആരോഗ്യവകുപ്പ് നിരന്തരം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് എവിടെയും മരുന്ന് ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മഴക്കാലത്ത് പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ മരുന്നുകളും പ്രതിരോധ സാമഗ്രികളും ക്യാമ്പുകളിലും ആരോഗ്യ സ്ഥാപനങ്ങളിലുമായി വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
"ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തതുകൊണ്ട് ആർക്കും എലിപ്പനി വരില്ല. ആവശ്യമായ മരുന്നുകൾ ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം എത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഒരു ഭാഗത്തുനിന്നും മരുന്ന് ക്ഷാമം സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ല. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്," മന്ത്രി പറഞ്ഞു.
സംസ്ഥാനം പ്രളയക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. "ഊണ് കഴിക്കുന്നത് തെറ്റാണോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
ദുരന്തകാലത്ത് ഇത്തരം വിഷയങ്ങൾ വിവാദമാക്കുന്നത് വിഷയദാരിദ്ര്യത്തിന്റെ ഭാഗമാണെന്നും പ്രകൃതിദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിമർശനങ്ങളും അനാവശ്യമാണെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. ഹെലികോപ്റ്റർ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചതാണെന്നും യാത്രയ്ക്കിടെ ഭാര്യയുടെ പിതാവിനെ സന്ദർശിച്ചതാണ് വിവാദമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
