തികഞ്ഞ കച്ചവടക്കാരനായ ശതകോടീശ്വരൻ ഇലോൺ മസ്‌ക് ആരാ മോൻ..! ചുളുവിൽ അമേരിക്കൻ പ്രസിഡന്റിനെതന്നെ നിയന്ത്രിച്ചുകളയാമെന്ന വ്യാമോഹത്താൽ ഉണ്ടാക്കിയ അവിഹിത കൂട്ടുകെട്ട് അവസാനിപ്പിച്ചിരിക്കുന്നു. ഇനി അത് തുടർന്നാൽ ദൃവ്യനഷ്ടവും മാനഹാനിയുമാണ് ലഭിക്കുക എന്ന തിരിച്ചറിവിൽനിന്നാണ് ഈ വഴിപിരിയൽ...!
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിവെച്ച ആഗോള താരിഫ് യുദ്ധം ലോകസമ്പദ്ഘടനയെ തന്നെ പിടിച്ചുകുലുക്കിത്തുടങ്ങയിപ്പോഴാണ് ഇലോൺ മസ്‌കിന് വെളിവുണ്ടായത്. തൊട്ടുപിന്നാലെ ട്രംപ് ഭരണകൂടത്തിലെ കിളിവാതിലിലൂടെ ഇലോൺ മസ്‌ക് പടിയിറങ്ങി. ട്രംപിന്റെ കാര്യക്ഷമതാവകുപ്പിന്റെ മേധാവി സ്ഥാനത്തുനിന്നുമാണ് അദ്ദേഹം പടിയിറങ്ങിയത്. ട്രംപിന്റെ താരിഫ് കളികൾ തീക്കളികളാണെന്നുകണ്ട യു.എസ്. വ്യാപാരകോടതി അതിന് തടയിട്ടതിന് തൊട്ടുപിന്നാലെയാണ് ടീയാൻ ജീവനും കൊണ്ട് കടന്നുകളഞ്ഞത്. ഇപ്പോഴിതാ അമേരിക്കൻ പ്രസിഡന്റ് അതിരുകടക്കുന്നുവെന്ന് പറഞ്ഞ് ട്രംപ് പ്രഖ്യാപിച്ച ഭീമൻ തീരുവകൾ കോടതി വിലക്കുകയും ചെയ്തിരിക്കുന്നു. കോടതിയുടെ ചുറ്റികയ്ക്കടി താങ്ങാനാകാതെ മോങ്ങുകയാണ് ട്രമ്പാശാൻ..!
സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കായുള്ള ചെലവുകൾ കുത്തനെ കൂട്ടാനും ആഭ്യന്തരനികുതികൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് ട്രംപ് കൊണ്ടുവന്നത്. എന്നാൽ സർക്കാരിന്റെ അധികചെലവ് നിയന്ത്രിക്കാൻ ആവിഷ്‌കരിച്ച ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ പ്രവർത്തനലക്ഷ്യത്തെ തന്നെ തകർക്കുന്നതാണ് ട്രംപിന്റെ പുതിയബില്ലെന്ന് പുറത്തുകടന്ന ഉടൻ മസ്‌ക് പുരപ്പുറത്തു കയറിനിന്നു പരിഹാസരൂപേണ വിളിച്ചുകൂകി.
ബിൽ നിരാശാജനകമാണെന്നും യു.എസ്. ഗവൺമെന്റിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും അദ്ദേഹം ശങ്കക്കിടയില്ലാതെ തട്ടിവിട്ടു. ബില്ലിന് ഒരേസമയം ബിഗ്, ബ്യൂട്ടിഫുൾ ആകാനാവില്ല. അതിലേതെങ്കിലും ഒന്നേ ആവാൻ പറ്റൂ എന്നും മസ്‌ക് തുറന്നടിച്ചു. ഇതോടെ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ കഴിഞ്ഞകുറച്ചുനാളുകളായി നിലനിന്നിരുന്ന ഭിന്നതയും തൊഴുത്തിൽ കുത്തും മറനീക്കി പുറത്തുവന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ കൊട്ടിഘോഷിക്കാൻ തുടങ്ങിയിരിക്കുന്നു.
ആഗോള കച്ചവടഭീമൻ സർക്കാരുമായി തെറ്റിഅകലുന്നത് ഓഹരിവിപണിക്ക് ശുഭസൂചകമല്ലെങ്കിലും കോടതിയിൽ നിന്നും ട്രംപിനേറ്റ തിരിച്ചടി നിക്ഷേപകരിൻ വൻ ആവേശമാണുണ്ടാക്കിയിരിക്കുന്നത്. ഏഷ്യൻ വിപണികളെല്ലാം ഉഷാറിലാണ്. എന്നാൽ ഇതെത്രനാൾ തുടരും എന്നതാണ് പ്രശ്‌നം.
ഇതിനിടെ പ്രസിഡന്റിന്റെ അമിതാധികാരം എങ്ങിനെയെങ്കിലും അംഗീകരിക്കണം അല്ലെങ്കിൽ ഭരണകൂടം വെറും ഭരണകീടമായിപ്പോകുമെന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട് അപ്പീൽ നൽകി കോടതിവരാന്തകളിൽ ചുറ്റിത്തിരിയുകയാണ്. ഈ തീരുവയുടെ പേരുപറഞ്ഞാണല്ലോ ഇന്ത്യാ-പാക്ക് വെടിനിർത്തൽ സാധ്യമാക്കിയത്. എന്തിനേറെ വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ ജൂലൈ ഏഴിനകം അന്തിമമാക്കാനിരിക്കെയാണ് കോടതി ട്രംപിന് കനത്ത പ്രഹരം നൽകിയത്.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്