ഐ.പി.എൽ സീസണിന്റെ തുടക്കത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കാൻ ക്യാപ്ടൻ പാറ്റ് കമിൻസ് എത്തിയില്ലെങ്കിൽ പകരം ആര് നായകനാകുമെന്ന ചോദ്യങ്ങൾക്ക് ഉത്തരമാകുന്നു.
കമിൻസിന് പകരം വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ ക്യാപ്ടനാവുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ലോകകപ്പിൽ ഇന്ത്യക്കായി തിളങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനായിരിക്കും ഹൈദരാബാദിനെ ആദ്യ മത്സരങ്ങളിൽ നയിക്കുക എന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച നായകമികവാണ് ഇഷാൻ കിഷന് അനുകൂല മാകുക എന്നാണ് സൂചന.
ആഷസ് പരമ്പരക്കിടെ പരിക്കേറ്റ കമിൻസ് ഇതുവരെ പൂർണ കായികക്ഷമത കൈവരിച്ചിട്ടില്ല. ഇതോടെ കമിൻസിന് ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങൾ കളിക്കാനാകില്ലെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് 27കാരനായ ഇഷാനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കമിൻസ് എപ്പോൾ ടീമിനൊപ്പം ചേരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അഭിഷേക് ശർമ്മയുടെ പേര് നായകസ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും, ഇഷാൻ കിഷന്റെ സമീപകാലത്തെ മികച്ച പ്രകടനവും നായകപാടവവുമാണ് അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നത്. ജാർഖണ്ഡിനെ തങ്ങളുടെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ചത് ഇഷാൻ കിഷനായിരുന്നു. ടൂർണമെന്റിൽ 197.33 സ്‌ട്രൈക്ക് റേറ്റിൽ 517 റൺസ് അടിച്ചുകൂട്ടി ഇഷാൻ ടോപ്പ് സ്‌കോററുമായി. ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിലും ഇഷാൻ നിർണായക പങ്ക് വഹിച്ചിരുന്നു. ന്യൂസിലൻഡ് പരമ്പരയിലും ലോകകപ്പിലുമായി 207 സ്‌ട്രൈക്ക് റേറ്റിൽ 532 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ മിന്നും ഫോമിലുമാണ്.
അഭിഷേക് ശർമ്മ ട്രാവിസ് ഹെഡ് ഓപ്പണിംഗ് ജോഡിയെ മാറ്റാതെ തന്നെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇഷാൻ കിഷന് സാധിക്കും എന്നത് ടീമിന് വലിയ ഗുണമാകും. കഴിഞ്ഞ സീസണിൽ ഹൈദരാബാദിനായി കളിച്ച ഇഷാൻ ചില മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയെങ്കിലും സ്ഥിരതയില്ലായ്മ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ കുതിപ്പോടെ ഇഷാൻ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മാർച്ച് 28ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
