ഉഷ്ണതരംഗത്തില്‍ ഉരുകി യൂറോപ്യന്‍ രാജ്യങ്ങള്‍; ഫ്രാന്‍സില്‍ ഒരാഴ്ചയ്ക്കിടെ 40 മരണം, യുകെയിലും സ്‌പെയിനിലും റെഡ് അലര്‍ട്ട്

JUNE 23, 2026, 7:13 PM

പാരിസ്: യൂറോപ്പിലുടനീളം ആഞ്ഞടിക്കുന്ന കടുത്ത ഉഷ്ണതരംഗത്തില്‍ ജനജീവിതം ദുസഹമാകുന്നു. ഫ്രാന്‍സില്‍ കൊടും ചൂടില്‍ നിന്ന് താത്കാലിക ആശ്വാസം തേടി നദികളിലും മറ്റ് ജലാശയങ്ങളിലും നീന്താനിറങ്ങിയ 40 പേര്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുങ്ങി മരിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ന് വ്യക്തമാക്കി.

തീവ്രമായ ഉഷ്ണ തരംഗത്തിനിടയില്‍ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ജലാശയങ്ങളില്‍ നീന്താനിറങ്ങുന്നത് വന്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കായിക-യുവജനക്ഷേമ മന്ത്രി മരീന ഫെരാരി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സിലെ പല നഗരങ്ങളിലും താപനില 104 ഡിഗ്രി ഫാരന്‍ഹീറ്റ് കടന്നു. ഭൂരിഭാഗം വീടുകളിലും സ്ഥാപനങ്ങളിലും എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍ ഇല്ലാത്തത് ദുരിതത്തിന്റെ ആക്കം കൂട്ടുന്നു. ചൂട് ശക്തമായതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും പൊതുഗതാഗതത്തെയും കായിക വിനോദങ്ങളെയും ഇത് ബാധിച്ചു.

തലസ്ഥാനമായ പാരിസിലെ പ്രശസ്തമായ ഈഫല്‍ ടവര്‍, ലൂവ്ര് മ്യൂസിയം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. ലൂവ്ര് മ്യൂസിയം ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ പതിവ് സമയത്തേക്കാള്‍ രണ്ട് മണിക്കൂര്‍ അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സില്‍ ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പകല്‍-രാത്രി താപനിലയാണിത്. 2003 ഓഗസ്റ്റില്‍ 15,000 ത്തോളം പേരുടെ മരണത്തിനിടയാക്കിയ കടുത്ത ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഫ്രഞ്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ 'മെറ്റിയോ ഫ്രാന്‍സ്' വിലയിരുത്തുന്നു. വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് പ്രവചനം.

ഫ്രാന്‍സിന് പുറമെ ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും കടുത്ത ചൂടിന്റെ പിടിയിലാണ്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസത്തിലൂടെയാണ് ബ്രിട്ടന്‍ കടന്നുപോകുന്നത്. താപനില 102.2 ഡിഗ്രി ഫാരന്‍ഹീറ്റ് (39 ഡിഗ്രി സെല്‍ഷ്യസ്) വരെ ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മെറ്റ് ഓഫീസ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ലണ്ടന്‍ ഗാറ്റ്വിക് എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ യാത്ര ചെയ്യരുതെന്ന് നാഷണല്‍ റെയില്‍ നിര്‍ദ്ദേശം നല്‍കി. നിരവധി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌പെയിന്റെ തെക്കന്‍ അന്തലൂഷ്യന്‍ മേഖലകളില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പാനിഷ് കാലാവസ്ഥാ ഏജന്‍സിയായ എമെറ്റ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. സാധാരണ ഗതിയില്‍ തണുപ്പുള്ള വടക്കന്‍ അറ്റ്‌ലാന്റിക് തീരപ്രദേശങ്ങളിലും 104 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. മനുഷ്യ നിര്‍മ്മിതമായ കാലാവസ്ഥാ വ്യതിയാനമാണ് യൂറോപ്പിലെ ഈ അസാധാരണ ഉഷ്ണ തരംഗത്തിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌പെയിനില്‍ 1975 ന് ശേഷം ജൂണ്‍ മാസത്തിലുണ്ടായ 12 ഉഷ്ണ തരംഗങ്ങളില്‍ പകുതിയും സംഭവിച്ചത് 2015 ന് ശേഷമാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ചൂടുപിടിക്കുന്ന വന്‍ കരയാണ് യൂറോപ്പ്. 1980 കള്‍ക്ക് ശേഷം ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗത്തിലാണ് ഇവിടെ താപനില ഉയരുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രണ്ട് ലക്ഷത്തിലധികം ആളുകളാണ് യൂറോപ്പില്‍ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരണമടഞ്ഞത്. വരും വര്‍ഷങ്ങളില്‍ താപനില മുന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്നാണ് യു.എന്‍ കാലാവസ്ഥാ ഏജന്‍സിയുടെ ആശങ്കാജനകമായ പ്രവചനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam