റോം: അതിര്‍ത്തി കടന്നുള്ള അനധികൃത കുടിയേറ്റവും അഭയാര്‍ഥി പ്രതിസന്ധിയും രൂക്ഷമായതോടെ യൂറോപ്യന്‍ യൂണിയനില്‍ നയതന്ത്ര ഭിന്നത ശക്തമാകുന്നു. അഭയാര്‍ഥി വിഷയം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട സ്‌പെയിനിനെ യൂറോപ്പിലെ സ്വതന്ത്ര സഞ്ചാര മേഖലയായ ഷെങ്കനില്‍ നിന്ന് പുറത്താക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു.
മൊറോക്കോ അതിര്‍ത്തി വഴി പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ സ്‌പെയിനിലെ സെവുത മേഖലയിലേക്ക് അതിക്രമിച്ചുകയറിയ പശ്ചാത്തലത്തിലാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌പെയിന്‍ വരുത്തുന്ന വീഴ്ച മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ ഭദ്രതയെ ബാധിക്കുമെന്നാണ് ഇറ്റലിയുടെ വാദം.
പാസ്‌പോര്‍ട്ട് പരിശോധനകളില്ലാതെ സഞ്ചരിക്കാവുന്ന 29 രാജ്യങ്ങളടങ്ങുന്ന ഷെങ്കന്‍ മേഖലയില്‍ ഒരു രാജ്യത്ത് പ്രവേശനം ലഭിച്ചാല്‍ മറ്റ് രാജ്യങ്ങളിലേക്കും സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കുടിയേറ്റക്കാര്‍ക്ക് സാധിക്കും. അഞ്ച് ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള സ്‌പെയിനിന്റെ നീക്കം മനുഷ്യക്കടത്തുകാര്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്നും ഇറ്റലി ചൂണ്ടിക്കാട്ടുന്നു. സ്‌പെയിനുമായുള്ള ഷെങ്കന്‍ കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി, കുടിയേറ്റം തടയാന്‍ ഷെങ്കന്‍ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.
ഇറ്റലിയുടെ നിലപാടിന് പിന്തുണയുമായി ഫിന്‍ലന്‍ഡും രംഗത്തെത്തിയിട്ടുണ്ട്. ഷെങ്കന്‍ മേഖലയുടെ ബാഹ്യ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന രാജ്യങ്ങള്‍ക്ക് ഈ കൂട്ടായ്മയില്‍ അംഗമായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഫിന്‍ലന്‍ഡ് ആഭ്യന്തര മന്ത്രി മാരി രന്താനന്‍ വ്യക്തമാക്കി. എന്നാല്‍ ഇറ്റലിയുടെ വിമര്‍ശനങ്ങളെ സ്‌പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് ലൂയിസ് അല്‍ബാരസ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഇറ്റാലിയന്‍ നേതാക്കള്‍ ആഭ്യന്തര രാഷ്ട്രീയ ലാഭത്തിനായി കുടിയേറ്റ വിഷയം ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സൗഹൃദ രാജ്യങ്ങളില്‍ നിന്ന് രാഷ്ട്രീയ പ്രസംഗങ്ങളല്ല, മറിച്ച് പ്രതിസന്ധ ഘട്ടത്തില്‍ യൂറോപ്യന്‍ ഐക്യദാര്‍ഢ്യമാണ് സ്‌പെയിന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
