ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആവേശകരമായ മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി മൊറോക്കോ. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ യുവതാരം ഇസ്മായിൽ സൈബാരി നേടിയ തകർപ്പൻ ഗോളാണ് മൊറോക്കോയ്ക്ക് ജയം സമ്മാനിച്ചത്. ഈ ജയത്തോടെ ഗ്രൂപ്പ് സിയിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള മൊറോക്കോയുടെ സാധ്യതകൾ വർദ്ധിച്ചു.
തന്റെ ആദ്യ ലോകകപ്പ് മത്സരത്തിൽ ബ്രസീലിനെതിരെ ഗോൾ നേടാൻ സൈബാരിക്ക് 21 മിനിറ്റ് വേണ്ടി വന്നിരുന്നെങ്കിൽ, ഇത്തവണ കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ താരം സ്‌കോർ ബോർഡിൽ ഇടംപിടിച്ചു.
ബ്രാഹിം ഡയസ് നൽകിയ മികച്ചൊരു പാസ് സ്വീകരിച്ച്, സ്‌കോട്ടിഷ് പ്രതിരോധ നിരയെ വെട്ടിച്ച് 25കാരനായ സൈബാരി പന്ത് ഗോൾകീപ്പർ അംഗസ് ഗണ്ണിന് ഒരവസരവും നൽകാതെ പോസ്റ്റിലെത്തിച്ചത്.
കഴിഞ്ഞ ഖത്തർ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോ, തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തരായ ബ്രസീലിനെ 1-1 ന് സമനിലയിൽ തളച്ചിരുന്നു. അന്നും മൊറോക്കോയ്ക്കായി ഗോൾ നേടിയത് സൈബാരിയായിരുന്നു.
മറുവശത്ത്, ആദ്യ മത്സരത്തിൽ ഹെയ്തിയെ 1-0 ന് പരാജയപ്പെടുത്തിയ സ്‌കോട്ട്‌ലൻഡിന് മൊറോക്കോയുടെ പ്രതിരോധം മറികടക്കാൻ സാധിച്ചില്ല. മത്സരത്തിൽ മൊറോക്കോ 12 ഷോട്ടുകൾ ഉതിർത്തപ്പോൾ സ്‌കോട്ട്‌ലൻഡിന് 6 എണ്ണം മാത്രമേ ലക്ഷ്യത്തിലേക്ക് തൊടുക്കാനായുള്ളൂ.
രണ്ടാം പകുതിയിലും മൊറോക്കോയ്ക്ക് ലീഡ് ഉയർത്താൻ മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. അഷ്‌റഫ് ഹക്കിമിയുടെ കോർണർ കിക്കിൽ നിന്ന് ബിലാൽ എൽ ഖന്നൂസ് തൊടുത്ത ഹെഡ്ഡർ സ്‌കോട്ടിഷ് കീപ്പർ അംഗസ് ഗൺ കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്.
കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സമനില ഗോളിനായി സ്‌കോട്ട്‌ലൻഡ് കഠിനമായി ശ്രമിച്ചെങ്കിലും മൊറോക്കൻ പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു.
വരുന്ന ബുധനാഴ്ച മിയാമിയിൽ നടക്കുന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്‌കോട്ട്‌ലൻഡ് ബ്രസീലിനെ നേരിടും. അതേസമയം അറ്റ്‌ലാന്റയിൽ നടക്കുന്ന മത്സരത്തിൽ മൊറോക്കോ ഹെയ്തിയുമായി ഏറ്റുമുട്ടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
