കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയൻ ടെന്നീസ് താരം നിക്ക് കിർജിയോസിന് പ്രൊഫഷണൽ ടെന്നീസിൽ നിന്ന് താൽക്കാലിക വിലക്ക്. ജൂൺ 22-ന് മല്ലോർക്ക ഓപ്പണിനിടെ എടുത്ത സാമ്പിളിലാണ് നിരോധിത ലഹരിമരുന്നിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ശരീരത്തിൽ കൊക്കെയ്ൻ വിഘടിച്ചുണ്ടാകുന്ന 'ബെൻസോയില്ഗോണിൻ' എന്ന പദാർത്ഥമാണ് പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് ഇൻറർനാഷണൽ ടെന്നീസ് ഇൻ്റഗ്രിറ്റി ഏജൻസി (ഐ.ടി.ഐ.എ) ഓഗസ്റ്റ് 4-നാണ് താരത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
തന്റെ തെറ്റ് തുറന്നുസമ്മതിച്ച് കിർജിയോസ് ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തി. താൻ വലിയൊരു അബദ്ധമാണ് കാണിച്ചതെന്നും, സ്വന്തം പ്രവൃത്തികളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷമായി താൻ നേരിട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളാണ് ഇത്തരം സാഹചര്യങ്ങളിലേക്ക് നയിച്ചതെന്നും, കരിയറിന്റെ അവസാനഘട്ടത്തിലൂടെ കടന്നുപോകുന്നത് വലിയ മാനസിക സംഘർഷം ഉണ്ടാക്കിയെന്നും കിർജിയോസ് കുറിച്ചു.
വിലക്ക് തനിക്ക് ലഭിച്ച വലിയൊരു തിരിച്ചറിവാണെന്നും ജീവിതം ശരിയായ രീതിയിലേക്ക് കൊണ്ടുവരുന്നതിനായി തൽക്കാലം സോഷ്യൽ മീഡിയയിൽ നിന്നും പൊതുജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും താരം അറിയിച്ചു. ആരാധകരോടും കുടുംബത്തോടും സ്പോൺസർമാരോടും താരം പരസ്യമായി മാപ്പ് ചോദിച്ചു. വിലക്ക് നിലവിൽ വന്നതോടെ ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിലും പ്രൊഫഷണൽ ടൂറുകളിലും കളിക്കുന്നതിനോ പങ്കെടുക്കുന്നതിനോ കിർജിയോസിന് അനുവാദമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
