ഇസ്ലമാബാദ്: പാകിസ്ഥാനില്‍ പ്രശസ്ത ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഷംസോ ബീബി അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 ന് ടക്സില നഗരത്തില്‍ വെച്ചാണ് ദാരുണമായ ഈ സംഭവം നടന്നത്. 1.3 മില്യണിലധികം ഫോളോവേഴ്സുള്ള ഷംസോ കൗമാരക്കാരായ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ, മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു.
കഴുത്തിന് ഗുരുതരമായി വെടിയേറ്റ ഷംസോ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും, ഒപ്പമുണ്ടായിരുന്ന പതിനഞ്ചുകാരിയായ സഹോദരി അസീമയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്ന് സംശയിക്കുന്നതായി ഷംസോയുടെ കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കൗസര്‍, ജാവേദ് എന്നിവരുമായി ഷംസോയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും, കടം നല്‍കിയ പണം തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് കുടുംബത്തിന്റെ പ്രാഥമിക ആരോപണം.
ആക്രമണത്തിന് തൊട്ടുമുമ്പ് കാഷിഫ് എന്ന വ്യക്തി ഫോണില്‍ വിളിച്ച് ഷംസോയോട് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നതായി പിതാവ് ഫസല്‍ സാഹിബ്സാദ വെളിപ്പെടുത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ പൊലീസ് പ്രതികള്‍ക്ക് ഒളിയിടമൊരുക്കാനും രക്ഷപ്പെടാനും സഹായം നല്‍കിയ മൂന്ന് പേരെ നിലവില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രധാന പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. രാജ്യത്ത് ജനശ്രദ്ധ നേടുന്ന വനിതാ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അന്ത്യം. ഈ വര്‍ഷം മാത്രം പാകിസ്ഥാനില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ടിക് ടോക് താരമാണ് ഷംസോ ബീബി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
