അബൂജ: മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ് നൈജീരിയന്‍ ഫുട്‌ബോള്‍ താരം ചിനെഡു ഓസോര്‍ (27) അന്തരിച്ചു. നൈജീരിയന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ കട്സീന യുണൈറ്റഡിന്റെ റൈറ്റ് ബാക്ക് താരമാണ് ചിനെഡു ഓസോര്‍. ഓഗസ്റ്റ് 11 ന് മുഹമ്മദ് ദിക്കോ സ്റ്റേഡിയത്തില്‍ നടന്ന നൈജര്‍ ടൊര്‍ണാഡോസിനെതിരായ പ്രീ-സീസണ്‍ മത്സരത്തിനിടെയായിരുന്നു ദുരന്തം.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട താരം മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കട്സീനയിലെ കെ-ദാര സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം ചിനെഡു ഓസോറിന്റെ വിയോഗത്തിന് പിന്നാലെ പ്രചരിച്ച വാദങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി. മൃതദേഹം സൂക്ഷിച്ച മോര്‍ച്ചറിയില്‍ വെച്ച് താരത്തിന്റെ കൈകള്‍ ചലിച്ചുവെന്നും ജീവന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് തിരികെ ആശുപത്രിയിലെത്തിച്ച് ഓക്സിജന്‍ നല്‍കിയെന്നുമായിരുന്നു പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചതോടെ താരം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
എന്നാല്‍ ഈ വാര്‍ത്തകളെ പൂര്‍ണ്ണമായും തള്ളി കട്സീന യുണൈറ്റഡ് മാനേജ്മെന്റ് രംഗത്തെത്തി. താരം ബോധം വീണ്ടെടുത്തുവെന്ന രീതിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. ദുരന്തനിമിഷത്തില്‍ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരത്തിന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ക്ലബ്ബ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
നൈജീരിയന്‍ ആഭ്യന്തര ഫുട്ബോളില്‍ 190-ഓളം മത്സരങ്ങളില്‍ കളിച്ചിട്ടുള്ള പരിചയസമ്പന്നനായ താരമാണ് ചിനെഡു. കട്സീന യുണൈറ്റഡിന് പുറമെ ഹാര്‍ട്ട്ലാന്‍ഡ്, കാനോ പില്ലേഴ്സ് എന്നീ മുന്‍നിര ക്ലബ്ബുകള്‍ക്കായും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
