ന്യൂഡല്‍ഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധന ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ വാക്കുകളിലെ ആവര്‍ത്തനം കൊണ്ടുകൂടിയാണ്. 75 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പ്രയോഗം 'മേരേ പ്യാരേ ദേശ് വാസിയോം' (എന്റെ പ്രിയപ്പെട്ട ദേശവാസികളേ) എന്നതായിരുന്നു. നാല്പതോളം തവണയാണ് ഈ വാക്ക് പ്രസംഗത്തിലുടനീളം ഉയര്‍ന്നുകേട്ടത്.
മുന്‍ വര്‍ഷങ്ങളിലെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലും മോദിയുടെ ഏറ്റവും പ്രിയപ്പെട്ട അഭിസംബോധന ഇത് തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രസംഗത്തില്‍ 50 തവണ ഉപയോഗിച്ച ഈ പദം, 2024 ല്‍ 30 തവണയും 2023 ല്‍ 15 തവണയും 2022 ല്‍ 40 ലേറെ തവണയും ആവര്‍ത്തിച്ചിരുന്നു. ഇത്തവണ രണ്ടാമതായി മോദി ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക് 'സാത്തിയോം' (സുഹൃത്തുക്കളെ) എന്നതാണ്. പത്ത് തവണയാണ് അദ്ദേഹം ഈ അഭിസംബോധന നടത്തിയത്. 2025 ല്‍ 35 തവണയും 2024 ല്‍ 30 തവണയും ഈ വാക്ക് പ്രയോഗിച്ചിരുന്നു. എന്നാല്‍ 2023 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഏകദേശം 50 തവണ ഉപയോഗിച്ച പരിവാര്‍ജന്‍ (കുടുംബാംഗങ്ങളേ) എന്ന വാക്കിനായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്.
ലഹരിക്കെതിരായ പോരാട്ടത്തില്‍ യുവാക്കളെ പങ്കാളികളാക്കാന്‍ ആഹ്വാനം ചെയ്ത സന്ദര്‍ഭത്തില്‍ 'മേരേ പ്യാരേ യുവാ' എന്ന സവിശേഷ പ്രയോഗവും അദ്ദേഹം നടത്തി. ഇതിനുപുറമെ 'ദേശ് സേവക്', 'ഭായ് ബെഹ്നോ' എന്നീ അഭിസംബോധനകളും ഓരോ തവണ വീതം പ്രസംഗത്തില്‍ കടന്നുവന്നു.
2014 മുതല്‍ തുടര്‍ച്ചയായി മോദി നടത്തിയ 13 സ്വാതന്ത്ര്യദിന പ്രസംഗങ്ങളില്‍ ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗങ്ങളിലൊന്നായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ചുരുങ്ങിയ പ്രസംഗം കൂടിയായിരുന്നു 75 മിനിറ്റ് നീണ്ട ഈ അഭിസംബോധന. 2025 ലായിരുന്നു മോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടന്നത്, 103 മിനിറ്റ്. 2024 ലെ 98 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ റെക്കോര്‍ഡാണ് അന്ന് പഴങ്കഥയായത്. 2017 ല്‍ നടത്തിയ 56 മിനിറ്റിന്റെ പ്രസംഗമാണ് ഈ പട്ടികയിലെ ഏറ്റവും ചുരുങ്ങിയത്. 2014 ലെ തന്റെ ആദ്യ പ്രസംഗത്തില്‍ 65 മിനിറ്റ് സംസാരിച്ച പ്രധാനമന്ത്രി, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 2015 ല്‍ 88, 2016 ല്‍ 96, 2018 ല്‍ 83, 2019 ല്‍ 92, 2020 ല്‍ 90, 2021 ല്‍ 88, 2022 ല്‍ 74, 2023 ല്‍ 90 മിനിറ്റ് എന്നിങ്ങനെയാണ് സമയം ചെലവഴിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
