പാരീസ്: ഫ്രാന്‍സില്‍ ജനങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും നികുതി വിവരങ്ങള്‍ വന്‍തോതില്‍ ചോര്‍ന്നതായി സ്ഥിരീകരണം. രാജ്യത്തെ നികുതി വകുപ്പായ ഡിജിഎഫ്ഐപി ആണ് വിവര ചോര്‍ച്ച ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 20 ലക്ഷത്തോളം നികുതിദായകരുടെ വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഒരു ഹാക്കര്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
എന്നാല്‍ ഏകദേശം 6,78000 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് ആക്രമണത്തില്‍ ചോര്‍ന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സൈബര്‍ സുരക്ഷാ നിരീക്ഷണ പ്ലാറ്റ്ഫോമായ ഫ്രഞ്ച് ബ്രീച്ചസ് നല്‍കുന്ന വിവരമനുസരിച്ച് ഇതില്‍ 3,93,000 വ്യക്തികളും 2,86,000 ബിസിനസ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. അതേസമയം ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍, ഐഡികള്‍, പാസ്‌വേഡുകള്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ഡിജിഎഫ്‌ഐപി വ്യക്തമാക്കിയിട്ടുണ്ട്.
സീറോബൈറ്റ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കറാണ് ചോര്‍ത്തിയ വിവരങ്ങള്‍ വില്‍പ്പനയ്ക്കായി വെച്ചത്. ഡിജിഎഫ്‌ഐപിയിലെ ഒരു ജീവനക്കാരന്റെയും അനുമതിയുള്ള മറ്റൊരാളുടെയും ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തിയാണ് ജൂണ്‍, ജൂലൈ മാസങ്ങളിലായി ഹാക്കര്‍ സിസ്റ്റത്തില്‍ പ്രവേശിച്ചത്. മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ മറികടന്നാണ് ഈ കടന്നുകയറ്റമെന്ന് ഹാക്കര്‍ അവകാശപ്പെടുന്നു. നിലവിലും തങ്ങള്‍ക്ക് സിസ്റ്റത്തിലേക്ക് പ്രവേശനമുണ്ടെന്ന് ഹാക്കര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, അനധികൃതമായി ഉപയോഗിച്ച അക്കൗണ്ടുകളെല്ലാം കണ്ടെത്തിയ ഉടന്‍തന്നെ തടഞ്ഞതായി അധികൃതര്‍ അറിയിച്ചു.
ആക്രമണത്തിന്റെ സങ്കീര്‍ണ്ണത കാരണം തുടക്കത്തില്‍ വിവരങ്ങള്‍ ചോര്‍ന്നത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സംഭവത്തില്‍ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
