കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാട് അന്വേഷണത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയ്ക്കെതിരായ കണ്ടെത്തലുകള്‍ കൂടുതല്‍ കടുപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കമ്പനി അക്കൗണ്ടുകള്‍ വഴിയല്ലാതെ ഹവാല മാര്‍ഗ്ഗങ്ങളിലൂടെ കോടിക്കണക്കിന് രൂപയുടെ നിയമവിരുദ്ധ പണമിടപാടുകള്‍ നടന്നതിന്റെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ഇ.ഡി ഔദ്യോഗികമായി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സി.എം.ആര്‍.എല്ലില്‍ നിന്ന് അക്കൗണ്ട് വഴി കൈപ്പറ്റിയ 2.78 കോടി രൂപയ്ക്ക് പുറമെ, 20 കോടിയോളം രൂപയുടെ മറ്റ് സാമ്പത്തിക കൈമാറ്റങ്ങള്‍ നടന്നതായി വ്യക്തമാക്കുന്ന കൈയെഴുത്ത് രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ വീണയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഡയറിയിലെ ആദ്യ ഒന്‍പത് പേജുകളാണ് കേസില്‍ നിര്‍ണായക തെളിവായി ഇ.ഡി ചൂണ്ടിക്കാണിക്കുന്നത്. ഇതിലെ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്ന് 85 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ദിര്‍ഹം രൂപത്തില്‍ ദുബായിലേക്ക് കടത്തിയതായി അന്വേഷണസംഘം സംശയിക്കുന്നു.
അന്വേഷണം തടസപ്പെടുത്തുന്നതിനായി വ്യാജ വിലാസത്തില്‍ എടുത്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് കോളുകള്‍ വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തിയതെന്നും, ഇതിന്റെ ഡിജിറ്റല്‍ ചിത്രങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് അടുത്തിടെ നടത്തിയ തിരച്ചിലുകള്‍ക്ക് പിന്നാലെയാണ് ഈ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കേസില്‍ വീണയെ മുന്‍പും പലതവണ ചോദ്യം ചെയ്തിട്ടുള്ളതിനാല്‍, പുതുതായി ലഭിച്ച ഡയറി കുറിപ്പുകളുടെയും വിദേശ സാമ്പത്തിക ഇടപാടുകളുടെയും അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
