മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് 2027 ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി ചുമതല ഏറ്റെടുത്തേക്കും.
2007 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയുടെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയിരുന്ന യുവരാജ്, നിലവിലെ ഇന്ത്യൻ ക്യാപ്ടൻ ശുഭ്മൻ ഗിൽ, ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമ്മ എന്നിവരുടെ വ്യക്തിഗത മെന്ററായി അടുത്തിടെ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, കോടികൾ കിലുങ്ങുന്ന ഐ.പി.എല്ലിൽ ഒരു ടീമിന്റെ ഔദ്യോഗിക പരിശീലകനായി യുവരാജ് ചുമതലയേൽക്കുന്നത് ഇതാദ്യമായിരിക്കും.
2019ൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയാണ് യുവരാജ് തന്റെ കരിയറിലെ അവസാന ഐ.പി.എൽ മത്സരം കളിച്ചത്. ആകെ 132 ഐ.പി.എൽ മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. ഉടമ്പടി പ്രകാരം 2027, 2028 സീസണുകളിൽ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പാണ് ഡൽഹി ക്യാപിറ്റൽസിന്റെ മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ടീമിന്റെ പരിശീലക നിരയിൽ വലിയ മാറ്റങ്ങളുണ്ടാകും. നിലവിൽ ജി.എം.ആർ ഗ്രൂപ്പ് നിയമിച്ച വേണുഗോപാൽ റാവു, ഹേമംഗ് ബദാനി, മുനാഫ് പട്ടേൽ എന്നിവരടങ്ങിയ സഖ്യം മാറി പുതിയ സപ്പോർട്ട് സ്റ്റാഫ് ചുമതലയേൽക്കും.
ഉടമ്പടി അനുസരിച്ച്, സഹഉടമകളായ ജി.എം.ആറും ജെ.എസ്്.ഡബ്ല്യുവും രണ്ട് വർഷം വീതം മാറിമാറിയാണ് ഡൽഹി ക്യാപിറ്റൽസ് പുരുഷ ടീമിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേഓഫിൽ കടക്കാൻ ഡൽഹിക്ക് സാധിച്ചിരുന്നില്ല. ലേലത്തിലെ അവരുടെ കളിക്കാരുടെ തിരഞ്ഞെടുപ്പും തന്ത്രങ്ങളും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ യുവരാജിന്റെ ആദ്യ ക്യാപ്ടനായിരുന്ന സൗരവ് ഗാംഗുലിക്ക് അദ്ദേഹത്തിന്റെ മേൽ വലിയ സ്വാധീനമുണ്ട്. ഗാംഗുലിയുടെ താൽപര്യപ്രകാരമാണ് യുവരാജ് ടീമിലേക്ക് വരുന്നത് എന്നാണ് മനസ്സിലാക്കുന്നത്.
ഡയറക്ടർ ഓഫ് ക്രിക്കറ്റ് എന്ന നിലയിൽ ഗാംഗുലി ജെ.എസ്.ഡബ്ല്യുവിന്റെ മറ്റ് ഫ്രാഞ്ചൈസികളായ പ്രിട്ടോറിയ ക്യാപിറ്റൽസ്, ഡൽഹി ക്യാപിറ്റൽസ് വനിതാ ടീം എന്നിവയുടെ കാര്യങ്ങളും നോക്കുമ്പോൾ, യുവരാജ് പുരുഷ ടീമിന്റെ ബാറ്റിംഗിൽ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. അതേസമയം, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വിടാൻ ഒരുങ്ങുന്ന റിഷഭ് പന്തിനെ ഒന്നോ രണ്ടോ കളിക്കാരെ പകരമായി നൽകി ഡൽഹി ക്യാപിറ്റൽസിന് തിരികെ ടീമിലെത്തിക്കാൻ സാധിക്കുമോ എന്നത് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
