തിരുവനന്തപുരം പാർലമെന്റ് സീറ്റ് രാജ്യാന്തര നിലവാരതലത്തിൽ ഏറെ ചർച്ചക്ക് വിഷയമായിട്ട് നാളുകളേറെയായി. അതുകൊണ്ടാണല്ലോ, ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി മോദി തന്നെ ഇവിടെ മത്സരിച്ചേക്കും എന്നൊക്കെ കേട്ടിരുന്നു. അതിനുപിന്നാലെ ധനമന്ത്രി നിർമ്മലയുടേയും പിന്നെ വിദേശകാര്യമന്ത്രി ജയശങ്കറിന്റേയും പേരുപറഞ്ഞ് ശശിതരൂരിനെ പേടിപ്പിക്കാൻ നോക്കി.
അതൊന്നും ഏശുന്നില്ലെന്നു കണ്ട് ഒടുവിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെ കുരുതികൊടുക്കാൻ അണിയറയിൽ ഏതാണ്ട് തീരുമാനമായി എന്നു കേൾക്കുന്നു. കഴിഞ്ഞ തവണ രാജ്യത്തു രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള ബി.ജെ.പിയുടെ പട്ടികയിൽ മുൻപന്തിയിലാണത്രെ തിരുവനന്തപുരം.
മേലനങ്ങാതെ രാജ്യസഭ വഴിതന്നെ മന്ത്രിക്കസേരയിൽ കഴിഞ്ഞുകൂടാനാണ് മോഹമെങ്കിലും ഇക്കുറി അതുണ്ടാവില്ലയെന്ന് ബി.ജെ.പി നേതൃത്വം ഉറപ്പിച്ചിരുന്നല്ലോ..! രാജീവ് ചന്ദ്രശേഖറിന്റെ തന്നെ കർമ്മ മണ്ഡലമായ കർണാടകയിൽ നിന്നുമാണെങ്കിൽ അത് ബാംഗ്ലൂർ സെന്റർ സീറ്റായിരിക്കണമെന്ന മോഹവും ഏറെയിണ്ട്. അതിനായി തന്റെ മാധ്യമ സ്വാധീനം നന്നായി ഉപയോഗിക്കുന്നുമുണ്ട്.
ഇവിടെ, തൃശൂർ ജില്ലയിലെ ദേശമംഗലത്തിനടുത്തുള്ള കൊണ്ടയൂരിലാണ് രാജീവ് ചന്ദ്രശേഖരന്റെ തറവാട് വീട്. പിതാവ് എം.കെ. ചന്ദ്രശേഖർ ഇന്ത്യൻ എയർഫോഴ്‌സിലെ എയർ കമ്മഡോർ ആയിരുന്നു.
ഗുജറാത്തിലെ അഹമ്മദാബാദിൽ ആയിരിക്കുമ്പോഴാണ് രാജീവിന്റെ ജനനം. അവിടത്തെ കാറ്റേറ്റു വളർന്നതിനാലാണോ എന്നറിയില്ല. കാവി നിറത്തോടായിരുന്നു പണ്ടേ കമ്പം. മോദിയായിരുന്നു രാഷ്ട്രീയതലത്തിലെ മെന്റർ.
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഡ്വാൻസ് മാനേജ്‌മെന്റ് പ്രോഗ്രാം പൂർത്തിയാക്കി പുറത്തുകടന്നപ്പോഴും കാവിചുറ്റാനായിരുന്നു വെമ്പൽ..! അതിനുമുമ്പ് കൈയിൽ നാലു പുത്തൻ ഉണ്ടെങ്കിലെ എവിടേയും കാര്യക്കാരനാകാൻ കഴിയു... അതല്ലെങ്കിൽ പണത്തിനുമീതെ നിന്നാൽ ഒരുത്തനേക്കൊണ്ടും ഒതുക്കാനാകില്ലെന്നു പഠിച്ചിരുന്നു. ജൂപ്പിറ്റർ കാപ്പിറ്റൽ സ്വന്തമാക്കുന്നത് അങ്ങിനെയാണ്. പിന്നെ മാധ്യമങ്ങളെ കൈകാര്യം ചെയ്യണം. അതിനായി 2006ൽ സ്വന്തം സ്ഥാപനം വഴി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൽ നടത്തിയ നിക്ഷേപം കൊണ്ട് ഈസിയായി രാജീവ് കാര്യം സാധിച്ചു. 2005ൽ തന്റെ ടെലികോം ബിസിനസ് വിറ്റ് ചന്ദ്രശേഖർ രാഷ്ട്രീയപ്രവേശത്തിന് വഴിയൊരുക്കിയിരുന്നു.
തൊട്ടടുത്ത വർഷം, ബി.ജെ.പിയുടെയും ജനതാദളിന്റെയും (സെക്കുലർ) പിന്തുണയോടെ കർണാടകയിൽ നിന്ന് സ്വതന്ത്ര എംപിയായി രാജ്യസഭയിലെത്തി. ദോഷം പറയരുതല്ലോ, തന്റെ ആദ്യ ടേമിൽ, ഭരണപരിഷ്‌കാരങ്ങൾ, സ്ഥാപന നിർമ്മാണം, ദേശീയ സുരക്ഷ, സായുധ സേനാംഗങ്ങളുടെ പ്രത്യേകിച്ച് വിമുക്തഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം എന്നിവയ്ക്കായി രാജീവ് ചന്ദ്രശേഖർ ശക്തമായി വാദിച്ചു. കൊള്ളാമല്ലോ വീഡിയോൺ.. അല്ല, രാജീവ് ചന്ദ്രശേഖർ എന്നൊരു മതിപ്പും ഉണ്ടാക്കിയെടുത്തു. പോകപ്പോകെ ബി.ജെ.പിയുടെ സ്വന്തം ആളാണെന്നു വരുത്തിത്തീർക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റി..!
വൈദഗ്ധ്യവും മികച്ച സംവിധാനങ്ങളും കുറവുള്ള രാജ്യമായിരുന്നു 2014ന് മുൻപ് ഇന്ത്യ. മോദിജി കയറിയതോടെ ഇന്ത്യ പതിൻമടങ്ങ് ശക്തിയിൽ കുതിക്കുകയാണെന്നും മറ്റും പറഞ്ഞ് പതപ്പിക്കാൻ തുടങ്ങിയിരുന്നു.
അനവസരത്തിൽ അനാവശ്യമായി പാർലമെന്റിൽനിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞതോടെ നിഷ്പ്പക്ഷമതികളുടെ പോലും അപ്രീതിക്ക് പാത്രമായി. ആ സംഗതി എന്തെന്നല്ലേ..?
ജീവിതകാലം മുഴുവൻ രാഹുൽ ഗാന്ധിയും കുടുംബവും ഈ രാജ്യത്തെ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽക്കഴിയാമെന്നാണോ കരുതിയതെന്നാണ് മന്ത്രി ചോദിച്ചത്.
സ്വന്തം പിതാവ് രാജീവ് ഗാന്ധിയും ആ പിതാവിന്റെ മാതാവും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തത് അത്രയ്ക്കുപെട്ടെന്നൊന്നും ഇന്ത്യൻ ജനതയ്ക്ക് മറക്കാൻ കഴിയുമോ..? അതൊന്നും ചിന്തിക്കാതെയല്ല മൂപ്പർ ഇങ്ങനെ തട്ടിവിട്ടത്. ബി.ജെ.പിയിൽ കൂടുതൽ പ്രാമുഖ്യം കിട്ടാൻ വേണ്ടി മത്രം ഒപ്പിച്ച പണി..!
തീർന്നില്ല. 2023 ഒക്ടോബറിൽ, വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിന് രാജീവ് ചന്ദ്രശേഖറിനെതിരെ സൈബർ സെൽ എഫ്.ഐ.ആർ ഫയൽ ചെയ്തു. സെക്ഷൻ 153എ പ്രകാരമുള്ള കുറ്റങ്ങൾ ജാമ്യമില്ലാ കുറ്റമാണ്.
അതിന് പിണറായി വിജയനിൽ നിന്നും ഉടൻ മറുപടിയും കിട്ടി. 'രാജീവ് ചന്ദ്രശേഖർ വിഷമല്ല, കൊടും വിഷമാണ്..!' പിണറായി വിജയൻ, തനിക്ക് മലയാളം വേണ്ടത്ര അറിയില്ല, അദ്ദേഹത്തിന്റെ അത്ര രാഷ്ട്രീയപരിചയമില്ല തുടങ്ങി എന്തുപറഞ്ഞ് ആക്ഷേപിച്ചാലും സമ്മതിക്കാം. രാജ്യദ്രോഹിയെന്നുപറഞ്ഞത് ചങ്കിൽ കൊണ്ടെന്നുപറഞ്ഞ് വിലപിച്ചിരുന്നു.
ഇതൊന്നും ടീയാന് ഇഷ്ടമുണ്ടായിട്ടു പറയുന്നതല്ല, ബി.ജെ.പിയിലെ ഇളംമുറക്കാർ വരെ 'ഗാന്ധിയെ ചെറുതായിട്ടൊന്നു വെടിവെച്ചുകൊന്നു എന്നത് ഇത്രവലിയ കാര്യമാണോ' എന്നു ചോദിക്കുമ്പോൽ പിടിച്ചു നിൽക്കാൻ ഇതും ഇതിലപ്പുരവും പറയേണ്ടി വരുന്നതാണ്. പാവം..ശാന്തം..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്