അമ്പമ്പോ..! ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അനൗദ്യോഗിക പ്രതിപക്ഷ നേതാവായി ഇന്ന് ഇന്ത്യ കാണുന്ന ഒരേയൊരു ചെറുപ്പക്കാരനാണ് ധ്രുവ് റാഠി. ഹരിയാനയിലെ ഒരു ഹിന്ദു ജാട്ട് കുടുംബത്തിലാണ് റാഠി ജനിച്ചത്. ഹരിയാനയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ധ്രുവ്, ജർമ്മനിയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം കരഗതമാക്കി. കാൾസ്രുഹെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും അതേ സ്ഥാപനത്തിൽ നിന്ന് പുനരുപയോഗ ഊർജ്ജത്തിൽ ബിരുദാനന്തര ബിരുദവും നേടിയതുകൊണ്ട് ആത്യാധുനിക സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്വാന് കഴിയുന്നു.
ദേശീയ മാധ്യമങ്ങൾ എല്ലാം തന്നെ കുറേക്കാലമായി നരേന്ദ്രമോദിക്ക് സുഖചികിത്സ നടത്തിക്കൊടുക്കാൻ അത്യുത്സാഹക്കമ്മിറ്റികൾ രൂപീകരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുകയാണല്ലോ..! അതിനിടയ്ക്കും 29 വയസുകാരനായ ധ്രുവ് റാഠി ഇന്ത്യ ഭരിക്കുന്ന മോദിക്കും ബി.ജെ.പിക്കും തലവേദനയും ചെന്നികുത്തും സമ്മാനിച്ചുകൊണ്ട് മുന്നേറുന്നു. കൂട്ടത്തിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളേയും ആവശ്യത്തിന് പൊളിച്ചടക്കുന്നുമുണ്ട്.
നരേന്ദ്ര മോദിയെ ഏകാധിപതിയെന്ന് പലരും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും അതൊരു രാഷ്ട്രീയ പ്രയോഗമായി കണ്ട്, ഗൗരവം ഉൾക്കൊള്ളാതെ അവഗണിക്കപ്പെടുകയാണ് പതിവ്. എന്നാൽ മോദി എന്തുകൊണ്ട് ഏകാധിപതിയാവുന്നു എന്ന് കൃത്യമായി വിശദീകരിച്ച് അക്ഷരാർഥത്തിൽ കോടിക്കണക്കിന് ജനങ്ങളിലേക്ക് അതെത്തിച്ച് ഒരു ട്രെൻഡിംഗ് ടോപിക് ആക്കി മാറ്റുക എന്നത് ധ്രുവ് റാഠിക്ക് മാത്രം സാധിച്ച കാര്യമാണ്.
നരേന്ദ്ര മോദി ഭരണകൂടത്തെക്കുറിച്ചുള്ള വിമർശനാത്മക വീക്ഷണത്തോടെയുള്ള വസ്തുതാ പരിശോധനയും വിശദീകരണ ഉള്ളടക്കവും ഉൾക്കൊള്ളുന്ന രാഷ്ട്രീയ വീഡിയോകളുടെ പേരിലാണ് റാഠി പ്രധാനമായും അറിയപ്പെടുന്നത്. 2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന മോദി സർക്കാറിനോടുള്ള അതൃപ്തി, രാഷ്ട്രീയ വിഷയങ്ങളിലേക്ക് മാറാൻ റാഠിയെ പ്രേരിപ്പിച്ചു. യൂട്യൂബിനെ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഉപയോക്താക്കളിൽ ഒരാളാണ് ധ്രുവ് റാഠി.
2024 ഫെബ്രുവരി 22നാണ് യൂട്യൂബറായ ധ്രുവ് റാഠി 'ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?' എന്ന ടൈറ്റിലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പിറ്റേന്നുമുതൽ തുടർച്ചയായ അഞ്ചു ദിവസമാണ് എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയി തുടർന്നത്. ഇതിനകം രണ്ട് കോടിക്കുമേൽ ആളുകൾ ധ്രുവ് റാഠിയുടെ വീഡിയോ കണ്ടുകഴിഞ്ഞിരുന്നു.
എത്രകൃത്യമായി പ്രവചന സ്വഭാവത്തോടെ നമ്മുടെ പ്രിയങ്കരനായ എഴുത്തുകാരനും ധാർശനീക കാർട്ടൂണിസ്റ്റുമായിരുന്ന ഒ.വി. വിജയൻ ധർമ്മ പുരാണം എന്ന രാഷ്ടീയ ആക്ഷേപഹാസ്യനോവലിൽ കുറിച്ച വരികൾ ഇങ്ങനെയായിരുന്നു.
ധനസചിവൻ ജയഭേരി മുഴക്കി ആദ്യം ആർത്ത് വിളിച്ചു.
പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം.
പ്രജാപതി കീഴ്ശ്വാസം വിട്ടു. അത് രാജകീയ കീഴ്ശ്വാസമാണ്. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം. അതിനെ കുറ്റപ്പെടുത്തുന്നവർ ദേശദ്രോഹികൾ!
നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു. പ്രജാപതി ഭക്തർ ദുർഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി. ദുർഗന്ധം തിരിച്ചറിഞ്ഞ ജനങ്ങൾ അസ്വസ്ഥരായി. സ്തുതിപാടകരുടെ മുഖസ്തുതിയിൽ മനംനിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു കൊണ്ടേയിരുന്നു.
രാജ്യം ദുർഗന്ധത്താൽ വീർപ്പുമുട്ടി. പുഴുത്ത് നാറി. അപ്പോഴും രാജകിങ്കരൻമാരും രാജഭക്തൻമാരും സ്തുതിഗീതം പാടി നടന്നു. നാറ്റമറിയാത്ത പ്രജാപതിഭക്തർ പ്രജാപതിയ്ക്ക് ജയഭേരി മുഴക്കി.! ആർപ്പ് വിളിച്ചു...
പ്രജാപതി നീണാൽ വാഴട്ടെ..!
ഇതുതന്നെയല്ലേ ഒരു കൂട്ടർ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതും
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്