ആതിഷി മർലേന അതേ, ആ പേരുതന്നെ കൗതുകകരവും വിചിത്രവുമാണ്. ക്രിസ്ത്യനെന്ന് ബിജെപി, ജൂതയെന്ന് കോൺഗ്രസ്;ആം ആദ്മിയുടെ മിന്നുംതാരം. ആതിഷി മർലേനയുടെ പേര് തന്നെ വിവാദമായി തുടരുന്നു.
മർലേനയുടെ പിന്നിലുള്ളത് ഇവരുടെ മാതാപിതാക്കളുടെ മാർക്‌സിനോടും ലെനിനോടുമുള്ള ആരാധന തന്നെ ആയിരുന്നു. മാർക്‌സിൽ നിന്നും മർ എന്നും ലെനിനിൽ നിന്നു ലേന എന്നും എടുത്തതാണത്രെ..!
ഡൽഹി സർവകലാശാലയിലെ അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളാണ് ആതിഷി. ജാതി രണ്ടായിരുന്നെങ്കിലും പ്രണയം അവരെ ഒരുമിപ്പിച്ച് വിവാഹിതരായി. അതുകൊണ്ടാണ് മകളുടെ പേരിന്റെ കൂടെ ജാതിപ്പേരോ കുടുംബത്തിന്റെ പേരോ ചേർക്കാതിരുന്നത്.
ആം ആദ്മി പാർട്ടിയിലെ ശ്രദ്ധേയ സാന്നിധ്യമാണ് അന്നും ഇന്നും എന്നും ആതിഷി. പക്വതയാർന്നതും ആകർഷണീയവുമായ അവരുടെ സംസാരം. രാഷ്ട്രീയ പ്രവർത്തക എന്നതിലുപരി വിദ്യാഭ്യാസരംഗത്താണ് ഏറിയ സമയവും ചിലവിടുന്നത്. 2001 ലാണ് ആതിഷി ഡൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടുന്നത്. സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദമെടുക്കുന്നത് ഓക്‌സ്‌ഫോഡ് സർവകലാശാലയിൽനിന്നും. 2003ൽ സ്‌കോളർഷിപ്പോടെയായിരുന്നു ആതിഷി ഓക്‌സ്‌ഫോഡിൽ തന്റെ പഠനം പൂർത്തിയാക്കിയത്. പിന്നീട് ഓക്‌സ്‌ഫോഡിൽതന്നെ ഗവേഷകയായും പ്രവർത്തിച്ചിട്ടുണ്ട്.
ഡൽഹിയിലെ സർക്കാർ സ്‌കൂളുകൾ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളുടെ പിന്നിൽ പ്രവർത്തിച്ച കരുത്തായിരുന്നു ആതിഷി. ദില്ലിയിലെ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായിരുന്നു അവർ.
സർക്കാർ സ്‌കൂളുകൾ ദേശീയ പരീക്ഷകളിൽ സ്വകാര്യ സ്‌കൂളുകളേക്കാൾ മികച്ച റിസൾട്ട് ഉണ്ടാക്കാനായത് ഈ വനിതയുടെ കഠിനാദ്ധ്വാനം കൂടിക്കൊണ്ടാണ്. എല്ലാവരിലും മതിപ്പുളവാക്കിയ പ്രവർത്തനം. അവരുടെ വർധിച്ചുവന്ന പ്രശസ്തി പക്ഷേ ചിലരെ അസ്വസ്ഥരാക്കി. ആതിഷിയുടെ നിയമനത്തിന് ദേശീയ സർക്കാരിന്റെ അംഗീകാരമില്ല എന്നാരോപിച്ച് ആഭ്യന്തര മന്ത്രാലയം അവരെ ആ സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. ഒരുപക്ഷേ, ആത്മാർത്ഥതയ്ക്കുള്ള ബിജെപി സർക്കാരിന്റെ കൂലിയാകാം അത്. പ്രതിഫലം ഒന്നും വാങ്ങാതെയാണ് അവർ ഒരു ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നതെന്നു കൂടി ഓർക്കണം..!
നാട് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവർക്ക് കർശനമായ നിലപാടുണ്ടെന്നതാണ് മറ്റുപാർട്ടിക്കാർക്ക് ആതിഷിയോടുള്ള പ്രധാന എതിർപ്പ്. ഇന്നിപ്പോൾ ഡൽഹി സർക്കാരിലെ ഏറ്റവും തിരക്കുള്ള മന്ത്രിയാണ് ആതിഷി.
കഴിഞ്ഞ വർഷമാദ്യം
സിസോദിയ അറസ്റ്റിലായതിനു പിന്നാലെയാണ് ആതിഷി മന്ത്രിയായത്. കേജ്രിവാൾ
ഏതെങ്കിലും ഘട്ടത്തിൽ രാജിവയ്‌ക്കേണ്ടി വന്നാൽ, മുഖ്യമന്ത്രി പദവും
ആതിഷിക്കു ലഭിച്ചേക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്