ഇന്നത്തെ ഇന്ത്യക്ക് ഇണങ്ങുന്ന നേതാവ്

JANUARY 29, 2024, 10:19 AM

സബാഷ് നിതീഷ് കുമാർജീ...സബാഷ്..! ഇന്ത്യൻ രാഷ്ട്രീയത്തിനും ഇന്ത്യൻ ജനതയ്ക്കും നിലവിലെ അന്തരീക്ഷത്തിൽ ഇതിനേക്കാൾ ഉചിതമായൊരു നേതാവ് വേറേ ആരിരിക്കുന്നു...? നിതീഷ് കുമാർ കൂപ്പുകൈകളുമായി ബി.ജെ.പിയുടെ വാതിൽക്കൽ വന്നാലും ഞങ്ങൾ ഒരു കാരണവശാലും സഖ്യമുണ്ടാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാജി പറഞ്ഞതിന്റെ അലയൊലി അന്തരീക്ഷത്തിൽ നിന്നും ഇനിയും മാഞ്ഞിട്ടില്ല. അപ്പോഴേക്കും ബി.ജെ.പി അങ്ങോട്ട് ചെന്ന് ആലിംഗനം ചെയ്ത് കൂട്ടിക്കൊണ്ടുവരാൻ മാത്രം കുശാഗ്രബുദ്ധിയുള്ള എഞ്ചിനിയറുടെ തലവെറും ചിന്നത്തലയല്ല.

തന്റെ സ്വന്തമായ ജെഡിയുവിനെ പിളർത്തി ബി.ജെ.പി അധികാരം തട്ടിയെടുക്കാൻ അണിയറയിൽ നീക്കം നടത്തുന്നുണ്ടെന്നു മണത്തറിഞ്ഞ് നിതിഷ് ഒരുമുഴം മുമ്പേ ബി.ജെ.പിയെ എറിഞ്ഞ്  വീഴ്ത്തിയാണ് പുതിയ മഹാസഖ്യമുണ്ടാക്കാനെത്തിയത്. ഇപ്പോൾ നിതീഷ് കുമാറിനെ വിശ്വസിക്കാതെയിരിക്കാൻ നിർവ്വാഹമില്ലാ എന്നത് കൊണ്ടാണ് ആർ.ജെ.ഡിയും കോൺഗ്രസുമെല്ലാം അദ്ദേഹത്തിന് പിന്തുണ നൽകാൻ മൽസരിച്ചത്. ഉദ്ധവ് താക്കറേയേപ്പാലെ മണ്ടനാകാൻ നിതീഷ്‌കുമാറിനെ കിട്ടില്ല.  മോദിയുടെയും അമിത്ഷായുടെയും കൊലവാളേൽക്കുന്നതിന് മുമ്പ് തന്റെ പാർട്ടിയെ അദ്ദേഹം കുടുക്കിൽ നിന്ന് ഊരിയെടുത്തു. ഇലക്ട്രിക്കൽ എഞ്ചിനീയറായ നിതീഷിന് നന്നായി അറിയാം എവിടെ തൊട്ടാൽ ഷോക്കടിക്കുമെന്ന്.

രാം മനോഹർ ലോഹ്യയുടെ സോഷിലിസ്റ്റ് രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഉൽപ്പന്നങ്ങളായിരുന്നു മുലായം സിംഗും, ലാലു പ്രസാദ് യാദവും നിതീഷ്‌കുമാറുമൊക്കെ. ഇന്ദിരാഗാന്ധിയുടെയും കോൺഗ്രസിന്റെ അഴിമതിക്കെതിരെയുള്ള ഫലപ്രദമായ രാഷ്ട്രീയ മുന്നേറ്റമെന്ന നിലയിലാണ് 70 കളിൽ സോഷിലിസ്റ്റുകൾ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ സ്വാധീനം വ്യാപിപ്പിക്കുന്നത്. ബീഹാറായിരുന്നു സോഷിലിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രധാന പരീക്ഷണശാല. അവിടെ ജയപ്രകാശ് നാരായണൻ, സത്യനാരാണൻ സിൻഹ, കർപ്പൂരി ഠാക്കൂർ തുടങ്ങിയ കരുത്തരായ സോഷിലിസ്റ്റ് നേതാക്കളുടെ തലോടലിൽ തന്ത്രങ്ങളെല്ലാം സ്വായത്തമാക്കി വളർന്ന നേതാവാണ് നീതീഷ് കുമാർ.

vachakam
vachakam
vachakam

ഉദ്ധവ് താക്കറേക്ക് വച്ച അതേ കെണിയാണ് മോദി ഷാ സഖ്യം നിതീഷിനൊരിക്കിയിരുന്നെതെങ്കിലും അതിൽ നിതീഷ് വീഴാതിരുന്നത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ 1970 കളിൽ ഉത്തരേന്ത്യയിലാകെ കത്തിപ്പടർന്ന സമ്പൂർണ്ണ ക്രാന്തി അഥവ സമ്പൂർണ്ണ വിപ്‌ളവത്തിന്റെ മുന്നണി പോരാളിയായിരുന്നു നിതീഷ് കുമാർ. ഒബിസി ദളിത് സമുദായങ്ങളെ കോൺഗ്രസിനെതിരെ അണിനിരത്തി ഇന്ദിരയുടെയും കോൺഗ്രസിന്റെയും അധികാരക്കുത്തക തകർക്കുക എന്നതായിരുന്നു ജെ.പി പ്രസ്ഥാനത്തിൻെ അത്യന്തിക ലക്ഷ്യം. ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ മുടി ചൂടാമന്നമ്മാരായി നിൽക്കുന്ന യാദവ പിന്നോക്ക നേതാക്കൻമാരുടെ രാഷ്ട്രീയ ഉദയം ജെ.പി പ്രസ്ഥാനത്തിലൂടെയായിരുന്നു. ബീഹാറിലെ പിന്നോക്ക വിഭാഗമായ കുർമി സമുദായംഗം കൂടിയാണ് നിതീഷ് കുമാർ.

നോക്കണേ, പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചത് നിതീഷ് കുമാറാണ്. 15 ദിവസം മുമ്പ് വരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന അദ്ദേഹം പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് എൻ.സി.പിയ്‌ക്കോ, കോൺഗ്രസിനോ അറിയില്ലെന്ന്. ആ അറിവില്ലായ്മയാണ് നിതീഷ്‌കുമാറിന്റെ അറിവ്..! ഇനി മോദിജിയെ കാലുവാരി ഇന്ത്യയുടെ പ്രധാനമന്തിക്കസേരയിൽ നിതീഷ് കുമാർ ഇരുന്നാലും അത്ഭുതപ്പെടേണ്ടതില്ല. ഇന്നത്തെ ഇന്ത്യയ്ക്ക് എന്തുകൊണ്ടും യോജിച്ചവൻ നിതീഷ് കുമാർ തന്നെ.!

ജോഷി ജോർജ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam