പുലിസ്റ്റർ ജേതാവ് - നോവൽ 44 - ഒരേ ലക്ഷ്യത്തിലേക്ക്

AUGUST 5, 2026, 1:48 AM

കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി.

ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു. അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു.

റോബിൻസ് വീണ്ടും അമേരിക്കയിലെത്തി. ദ്വീപിനെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയതിനു ശേഷം കേരളത്തിൽ എത്തി. റോബിൻസ് ബീനയെ കണ്ടുമുട്ടുന്നു. തുടർന്നയാൾ അപ്രത്യക്ഷനാകുന്നു. ഈ അവസരത്തിൽ റോബിൻസിന് പുലിറ്റ്‌സർ അവാർഡ്. അതുവാങ്ങാൻ അയാൾക്ക് കഴിഞ്ഞില്ല.             തുടർന്നു വായിക്കുക.

vachakam
vachakam
vachakam

നെയ്‌റോബി...!

ആ പേര് കേട്ടപ്പോൾ തന്നെ റോബിൻസിന്റെ ഉള്ളിൽ അനവധി ഓർമ്മകൾ ഉണർന്നു. ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം പതിയെ തൊട്ടിറങ്ങി. ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയ ബീന ആദ്യമായി ആഫ്രിക്കൻ ഭൂഖണ്ഡത്തെ കണ്ടു. അനന്തമായി നീണ്ടുകിടക്കുന്ന ആകാശം. തെളിഞ്ഞ സൂര്യപ്രകാശം.

അപരിചിതമായൊരു മണ്ണിന്റെ ഗന്ധം.

vachakam
vachakam
vachakam

വിമാനത്തിന്റെ ഡോർ തുറന്നപ്പോൾ ചൂടുള്ള കാറ്റ് അവരെ പൊതിഞ്ഞു. റോബിൻസ് ഒരു നിമിഷം നിന്നു. ഈ മണ്ണിൽ നിന്ന് യാത്രപറഞ്ഞപ്പോൾ തന്റെ ജീവിതം ഇങ്ങനെ മാറുമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി അവർ പുറത്തേക്കിറങ്ങി.
സ്വീകരണകവാടത്തിനപ്പുറം നൂറുകണക്കിന് ആളുകൾ. ഓരോരുത്തരും ആരെയോ കാത്തുനിൽക്കുന്നു. അവരുടെ ഇടയിൽ ഉയരമുള്ള, മെലിഞ്ഞ ശരീരവുമായി ഒരു മനുഷ്യൻ അക്ഷമനായി ചുറ്റും നോക്കിക്കൊണ്ടിരുന്നു. വെളുത്ത ഷർട്ടും ഇരുണ്ട നീല കോട്ടും ധരിച്ചിരുന്ന അയാളുടെ കണ്ണുകൾ പെട്ടെന്ന് നിശ്ചലമായി.

''റോബിൻസ്...''

അത് കേവലമൊരു വിളി മാത്രമായിരുന്നില്ല. മനസിന്റെ അഗാഥതയിൽ നിന്നും പെയ്തിറങ്ങിയ സ്‌നേഹത്തന്റെ ഒരു അരുവിയായിരുന്നു. പ്രൊഫസർ സൈമൺ ഗിച്ചാരു ഓടിയെത്തി.

vachakam
vachakam
vachakam

റോബിൻസിന്റെ മുന്നിലെത്തിയപ്പോൾ ഒരു നിമിഷം സംസാരിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല.

പിന്നെ ഇരുകൈകളും നീട്ടി അയാളെ ചേർത്തുപിടിച്ചു.

''ഞാൻ... നിന്നെ നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്നു...''

ഗിച്ചാരുവിന്റെ ശബ്ദം വിങ്ങി. റോബിൻസ് ഒന്നും പറഞ്ഞില്ല.

സുഹൃത്തിന്റെ മുതുകിൽ കൈവെച്ച് അയാൾ നിശ്ശബ്ദമായി നിന്നു. ചില കൂടിക്കാഴ്ചകൾക്ക് വാക്കുകൾ ആവശ്യമില്ല. വേർപാടിന്റെ വേദനയെ കണ്ണുനീർ തന്നെ വിവർത്തനം ചെയ്യും. അപ്പോഴാണ് പിന്നിൽ നിന്ന് ഒരു യുവാവ് പതുക്കെ മുന്നോട്ട് വന്നത്.

ഇരുണ്ട കറുത്ത നിറം. തിളങ്ങുന്ന കണ്ണുകൾ. മുഖം നിറയെ പുഞ്ചിരി. റോബിൻസ് അവനെ കണ്ട നിമിഷം തിരിച്ചറിഞ്ഞു.

''കിബേറ്റ്...''

യുവാവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ഒരു നിമിഷം പോലും മടിക്കാതെ അവൻ റോബിൻസിനെ കെട്ടിപ്പിടിച്ചു.

''സാർ...''

ആ ഒറ്റവാക്കിൽ വർഷങ്ങളുടെ നന്ദിയും സ്‌നേഹവും ആദരവും നിറഞ്ഞിരുന്നു.

''ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ... അതിന് കാരണം സാർ മാത്രമാ.''

റോബിൻസ് അവന്റെ തോളിൽ കൈവെച്ചു.

''കിബേറ്റെ...  അങ്ങനെയല്ല,''

പുഞ്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.

''നിന്നെ രക്ഷിച്ചത് നിന്റെ മനസ്സാണ്. ഞാൻ ചെയ്തത്... നിനക്ക് ഞാൻ ഒരു വാതിൽ ചൂണ്ടികാണിച്ചുതരിക മാത്രാണ് ചെയ്തത്..''

കിബേറ്റ് ചിരിച്ചു. 

''പക്ഷേ ആ വാതിൽ തുറക്കാൻ ആരെങ്കിലും വേണമായിരുന്നല്ലോ, സാർ.'' 

ബീന ഇതെല്ലാം നിശ്ശബ്ദമായി നോക്കിനിന്നു. റോബിൻസ് മനുഷ്യരെ വാർത്തകളായി കണ്ടിരുന്നില്ല...

ഹൃദയങ്ങളായി കണ്ടിരുന്നുവെന്ന് അവൾക്ക് ഇപ്പോൾ കൂടുതൽ വ്യക്തമായി.

ഗിച്ചാരു ബീനയ്ക്ക് നേരെ തിരിഞ്ഞു.

''ഡോക്ടർ ബീന...'' അദ്ദേഹം ആദരവോടെ കൈകൂപ്പി.

''റോബിൻസ് ഒരുപാട് തവണ നിങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.''

ബീന ചെറുപുഞ്ചിരിയോടെ മറുപടി നൽകി.

''ഞാനും പ്രൊഫസറെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, ''

ഗിച്ചാരു പുറത്തേക്ക് വിരൽചൂണ്ടി.

''വരൂ...''

''നമ്മുടെ വാഹനം തയ്യാറാണ്.''

''പക്ഷേ...'' അദ്ദേഹം അൽപ്പം നിർത്തി.

''...നിങ്ങൾ വന്നത് മുതൽ രണ്ടുപേർ ക്ഷമയില്ലാതെ കാത്തിരിക്കുകയാണ്.''

റോബിൻസിന്റെ നെറ്റി ചുളിഞ്ഞു.

''ആര്?''

ഗിച്ചാരുവിന്റെ മുഖത്ത് ദുരൂഹമായൊരു പുഞ്ചിരി വിരിഞ്ഞു.

''വന്നാൽ കാണാം.''

റോബിൻസ് ബീനയെ ഒന്ന് നോക്കി.

ആരായിരിക്കും അത്...? അവന് പോലും ഉത്തരം അറിയില്ലായിരുന്നു.

പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു. ആഫ്രിക്ക വീണ്ടും അവനുവേണ്ടി എന്തോ ഒളിപ്പിച്ചുവച്ചിരുന്നു.
റോബിൻസ് അവരെ കണ്ടപ്പോൾ അമ്പരക്കുന്നു.

കിബേറ്റ് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്നു.

''സാർ... ഇവരെ ഓർമ്മയുണ്ടോ?'' റോബിൻസ് സൂക്ഷിച്ചുനോക്കൂ.''

ഒരു നിമിഷം... പിന്നെ അവന്റെ കണ്ണുകൾ വിടന്നു.

ഒരുകാലത്ത് നെഞ്ചും ഉദരവും ഒട്ടിച്ചേർന്ന് ജനിച്ചിരുന്ന ആ സയാമീസ് ഇരട്ടകൾ. ലോകം അസാധ്യമെന്ന് വിധിയെഴുതിയ ശസ്ത്രക്രിയയ്ക്ക് വഴിയൊരുക്കാൻ ഓടിനടന്നത് റോബിൻസായിരുന്നു. ഡോക്ടർമാരെയും മാധ്യമങ്ങളെയും സന്നദ്ധസംഘടനകളെയും ഒരുമിപ്പിച്ചുകൊണ്ടുവന്നത് അവനായിരുന്നു. ഇപ്പോൾ അവർ രണ്ട് സ്വതന്ത്ര വ്യക്തികളായി അവന്റെ മുന്നിൽ നിൽക്കുന്നു.

അവർ ഒരുമിച്ച് മുന്നോട്ട് വന്ന് അവന്റെ കൈകൾ പിടിക്കുന്നു. 

റോബിൻസിന്റെ കണ്ണുകൾ നിറഞ്ഞുപോയി..! അവൻ ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. 

''അല്ല...  നിങ്ങളും വന്നിട്ടണ്ടോ..? ''

അപ്പോൾ കിബേറ്റ് അല്പം മടിച്ചുകൊണ്ട് പറഞ്ഞു:

''സാർ... ഒരു കാര്യം ചോദിക്കാനുണ്ട്.''

''പറയൂ.''

''ആ ദ്വീപിലേക്ക്...  ഇവർക്കും കൂടെ വരാമോ?''

റോബിൻസ് അത്ഭുതത്തോടെ അവരെ നോക്കി. 

''എന്തിന്?''

അപ്പോൾ സഹോദരിമാരിൽ ഒരാൾ ശാന്തമായി പറഞ്ഞു:

''ഞങ്ങൾക്ക് ഒരു ജീവിതം തന്നില്ലേ..? അങ്ങനെ രക്ഷിക്കപ്പെട്ടതിന്റെ വില ഞങ്ങൾക്കറിയാം. ഇനി മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചമാകാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്.''

ഈ വാക്കുകൾ ബീനയെ ആഴത്തിൽ സ്പർശിച്ചെങ്കിലും അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല.  റോബിൻസും കുറച്ചുനേരം മിണ്ടാതെ നിന്നു. ആ സമയം ഗിച്ചാരു ചുറ്റും ഒന്ന് നോക്കിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു:

''റോബിൻസ്...  ഒരു കാര്യം പറയാനുണ്ട്.''

റോബിൻസിന്റെ മുഖം ഗൗരവപൂർണമാകുന്നു.

''എന്താണ്?''

ഗിച്ചാരു ഒരു നിമിഷം നിശ്ശബ്ദനായി.

''ഇന്നലെയും ഒരു ഉദ്യോഗസ്ഥൻ എന്നെ കാണാൻ വന്നിരുന്നു.''

''ആര്?''

''കെനിയൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരാൾ.''

റോബിൻസിന്റെ കണ്ണുകൾ ചുരുങ്ങി.

ഗിച്ചാരു തുടർന്നു:

''നീ ജീവനോടെയുണ്ടെന്ന വാർത്ത ചിലരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.''

''ചിലർ ഇപ്പോഴും നിന്നെ അന്വേഷിക്കുന്നുണ്ട്.''

ആട്ടെ, അന്ന് നീ എയർപോർട്ടിൽ നിന്നും ആ ക്രിമിനൽസിൽ നിന്നും എങ്ങനെയാണ് രക്ഷപെട്ടത്..? 

ഒന്നു ചിരിച്ചിട്ട് റോബിൻസ് പറഞ്ഞു:  

''അവിടെ ശക്തിയല്ല, ബുദ്ധിയാണ് വേണ്ടതെന്ന് എനിക്കു തോന്നി. അവരെന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ ഞാൻ ശാന്തത അഭിനയിച്ചിട്ടു പറഞ്ഞു. നിങ്ങൾ എന്നെ കുരുക്കിലാക്കാമെന്നു കരുതുന്നു. അത് നിങ്ങളുടെ മിടുക്കുതന്നെ. എന്നാൽ ഇതെല്ലാം സൂം ലെൻസ് ഉപയോഗിച്ച് എന്റെ ഫോട്ടോഗ്രാഫർ പകർത്തിക്കൊണ്ടിരിക്കുകയാണെന്നു നിങ്ങൾ അറിയുന്നില്ല. എന്റെ ഈ വാക്കുകൾ ഏറെ ഞെട്ടലോടെയാണവർ ശ്രവിച്ചത്. ഞൊടിയിടയിൽ മുഖം മറച്ചുകൊണ്ടവർ ഓടി രക്ഷപെടുകയായിരുന്നു. എത്രവലിയ ക്രിമിനൽ ആയാലും തെളിവുകളെ ഭയപ്പെട്ടല്ലേ പറ്റു..?''

''ഓ...ഭയങ്കരൻ തന്നെ..!''

ഗിച്ചാരു റോബിൻസിന്റെ പുറത്തു തട്ടി അഭിനന്ദിച്ചു. 

*****

നെയ്‌റോബിയുടെ നഗരവെളിച്ചങ്ങൾ പിന്നിലേക്ക് ഒഴുകിമാറുകയായിരുന്നു. സൈമൺ ഗിച്ചാരുവിന്റെ ലാൻഡ് ക്രൂയിസർ നഗരത്തിന്റെ തിരക്കുകൾ വിട്ട് പതിയെ പ്രാന്തപ്രദേശത്തേക്ക് നീങ്ങി. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ മരങ്ങൾ. ഇടയ്ക്കിടെ ജിറാഫുകളുടെ രൂപങ്ങൾ സന്ധ്യയുടെ മങ്ങലിൽ നിഴലുപോലെ തെളിഞ്ഞു.

ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്ന ബീനയ്ക്ക് ആഫ്രിക്ക ഒരു ഭൂഖണ്ഡമല്ലായിരുന്നു. അത് മറ്റൊരു ഹൃദയമായിരുന്നു.

ഗിച്ചാരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

''ഡോക്ടർ, ഇതാണ് എന്റെ രണ്ടാമത്തെ സർവകലാശാല.''

ബീന അത്ഭുതപ്പെട്ടു.

''രണ്ടാമത്തേതോ?''

''അതെ.''

അദ്ദേഹം പുറത്തേക്ക് വിരൽചൂണ്ടി.

''ആദ്യത്തേത് ക്ലാസ് മുറിയായിരുന്നു.''

''രണ്ടാമത്തേത് ഈ മണ്ണ്.''

''മനുഷ്യരെ പുസ്തകങ്ങളിൽ നിന്ന് പഠിക്കാൻ കഴിയും. പക്ഷേ മനുഷ്യസ്‌നേഹം പഠിക്കാൻ ഇവിടെയെത്തണം.''

റോബിൻസ് നിശ്ശബ്ദമായി പുഞ്ചിരിച്ചു. അവൻ ആദ്യമായി ഗിച്ചാരുവിനെ കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ തന്നെയായിരുന്നു അത്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വാഹനം ഒരു വിശാലമായ പറമ്പിലേക്ക് പ്രവേശിച്ചു.

ചുവന്ന മണ്ണിൽ പണിത ലളിതമായ വീട്. മുറ്റത്ത് നിറയെ പൂച്ചെടികൾ. കുറച്ച് അകലെയായി കുട്ടികളുടെ ചിരികൾ.

യാത്രാക്ഷീണം ആരേയും കാര്യമായി ബാധിച്ചില്ല.  ഗിച്ചാരുവിന്റെ കുടുംബത്തെ പരിചയപ്പെട്ടു. അതിനുശേഷം കുളിയും ഭക്ഷണവും കഴിഞ്ഞ് വീണ്ടും എല്ലാവരും ഒരു തുറസായ മുറിയിൽ ഒത്തുകൂടി. പിന്നെ ആ രാത്രി ഏറെ വൈകിയും അവർ സംസാരിച്ചിരുന്നു. ആ  ദ്വീപിനെക്കുറിച്ച്  അലൂമയെക്കുറിച്ച്...ആഫ്രിക്കയെക്കുറിച്ച്.

അവിടെയുള്ള മനുഷ്യരെക്കുറിച്ച്. അവസാനം ഗിച്ചാരു ഒരു പഴയ ഭൂപടം മേശപ്പുറത്ത് വിരിച്ചു.

''നാളെ പുലർച്ചെ അഞ്ചിന് പുറപ്പെടാം.''

ഗിച്ചാരു ഭൂപടത്തിൽ വിരൽവെച്ചു.

''ഈ കാണുന്ന കിഴക്കേ തീരത്ത് നിന്ന്.''

''ഒരു വലിയ പായവഞ്ചി തയ്യാറാക്കിയിട്ടുണ്ട്.''

കിബേറ്റ് ചിരിച്ചുകൊണ്ട് പറഞ്ഞു.

''സാർ... ഈ പ്രാവശ്യം കടലല്ല. കാറ്റാണ് നമ്മളെ കൊണ്ടുപോകുക.''

റോബിൻസ് ഭൂപടത്തിലേക്ക് നോക്കി.

അവന്റെ കണ്ണുകളിൽ പഴയ ആ തിളക്കം വീണ്ടും മടങ്ങിയെത്തി.

പിറ്റേന്നു പ്രഭാതം. മൊംബാസയുടെ ആകാശത്ത് വെളിച്ചം ഇനിയും പൂർണമായി പരന്നിരുന്നില്ല.

കിഴക്കേ ചക്രവാളത്തിൽ ചുവപ്പിന്റെ നേർത്ത വര തെളിഞ്ഞുതുടങ്ങിയിരുന്നു. തുറമുഖത്തിന്റെ ഒരറ്റത്ത്, കാലത്തിന്റെ മുറിപ്പാടുകൾ പേറിയ ഒരു വലിയ പായവഞ്ചി തിരമാലകൾക്കൊപ്പം പതിയെ ആടിനിന്നു.

കാറ്റ് പായകളെ മൃദുവായി തഴുകിക്കൊണ്ടിരുന്നു. റോബിൻസ് കുറച്ചുനേരം അതിനെ നോക്കി നിന്നു.

വള്ളക്കാരൻ അബ്ദുല്ല. അയാൾ വഞ്ചിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. നരവീണ താടി. കടലിന്റെ ഉപ്പുകാറ്റ് മുഖത്ത് കൊത്തിവെച്ച വരകൾ. എന്നാൽ കണ്ണുകളിലെ തിളക്കം ഒട്ടും മങ്ങിയിരുന്നില്ല.

ബീന ആദ്യമായാണ് ഇത്ര വലിയ പായവഞ്ചിയിൽ കയറാനൊരുങ്ങുന്നത്. അവളുടെ കണ്ണുകളിൽ കൗതുകവും നേരിയ ആശങ്കയും ഒരുമിച്ചുണ്ടായിരുന്നു. അബ്ദുല്ല അത് ശ്രദ്ധിച്ചു.

''ഭയപ്പെടേണ്ട.'' അയാൾ കടലിലേക്ക് നോക്കി പുഞ്ചിരിച്ചു.

റോബിൻസിനു പിന്നാലെ ഗിച്ചാരുവും കിബേറ്റും. അതിനു പിന്നിലായി ഡോ. ബീന. അവളെ വഞ്ചിയിലേക്കുകയറ്റാൻ കിബേറ്റിന്റെ സഹോദരിമാർ മത്സരിക്കുകയാണോ എന്നു തോന്നിപ്പോകും.

''ഇന്ന് കടലിന്റെ മുഖം ശാന്തമാണ്.''

അപ്പോഴാണ് അടുത്ത് കിടന്നിരുന്ന ഒരു മത്സ്യത്തൊഴിലാളി ഉറക്കെ വിളിച്ചത്.

''അബ്ദുല്ല...!''

എല്ലാവരും അയാളിലേക്ക് തിരിഞ്ഞനോക്കി.

''തെക്കൻ കാറ്റ് മാറുന്നുണ്ട്.''

''ഉച്ചയ്ക്കുമുമ്പ് കടൽ മാറിയേക്കാം.''

അബ്ദുല്ലയുടെ മുഖത്തെ പുഞ്ചിരി മങ്ങി. അയാൾ ഒരു നിമിഷം ചക്രവാളത്തിലേക്ക് നോക്കി. ദൂരെയൊരു കറുത്ത മേഘക്കഷണം അനങ്ങാതെ നിൽക്കുകയായിരുന്നു.

''ഹേയ് കുഴപ്പമില്ല...'' വഞ്ചിയിലുള്ളവരെ നോക്കി പുഞ്ചിരി വരുത്തിക്കൊണ്ടു പറഞ്ഞു: 

''നമുക്കുപുറപ്പെടാം.''

ചെറിയൊരു ഇടവേളയ്ക്കുശേഷം അദ്ദേഹം പറഞ്ഞു.

''ഇനി വൈകാൻ പാടില്ല.'' പായകൾ കാറ്റിൽ വിരിഞ്ഞു. കയറുകൾ അഴിഞ്ഞുവീണു. വഞ്ചി പതിയെ തീരം വിട്ടു.

മൊംബാസയുടെ തീരം ഓരോ നിമിഷവും പിന്നിലേക്ക് ഒഴുകിമാറി. കടലിന്റെ നടുവിലെത്തിയപ്പോൾ ചുറ്റും നീലജലം മാത്രം. കര അപ്രത്യക്ഷമായിരുന്നു. ആകാശവും സമുദ്രവും ഒരിടത്ത് ചേർന്നതുപോലെ തോന്നി. ബീന വഞ്ചിയുടെ അരികിൽ നിന്നു.

''റോബിൻസ്...''

''ഇതേ വഴിയാണോ നീ അന്ന് വന്നത്?'' റോബിൻസ് കുറച്ചുനേരം മിണ്ടിയില്ല. പിന്നെ കടലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

''അല്ല...അന്ന് ഞാൻ വന്നതല്ല. കടൽ എന്നെ കൊണ്ടുവന്നതാണ്.''

ആ വാക്കുകൾ കേട്ടപ്പോൾ ആരും ഒന്നും പറഞ്ഞില്ല. കാറ്റ് ശക്തിപ്രാപിക്കാൻ തുടങ്ങി. പായകൾ വലിഞ്ഞുമുറുകി. വഞ്ചി തിരമാലകളെ കീറി മുന്നോട്ടുപാഞ്ഞു.  അപ്പോഴാണ് അബ്ദുല്ലയുടെ കണ്ണുകൾ ദൂരേക്ക് പതിഞ്ഞത്.

അയാൾ പെട്ടെന്ന് എഴുന്നേറ്റുനിന്നു. ഗിച്ചാരു കണ്ണുകൾ ചുരുക്കി നോക്കി. അബ്ദുല്ല മറുപടി പറയുന്നതിന് മുമ്പ് കാറ്റ് പെട്ടെന്ന് ദിശമാറി. പായകൾ ശക്തിയായി അടിച്ചു. കടൽമുഖം നിമിഷങ്ങൾക്കുള്ളിൽ മാറിത്തുടങ്ങി.

അബ്ദുല്ലയുടെ ചുണ്ടുകളിൽ നിന്ന് അറിയാതെ ആ വാക്കുകൾ വീണു പോയി..!

''...നമ്മളെ പിന്തുടരുകയാണ്.''

(തുടരും)

ജോഷി ജോർജ്‌

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty

പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again

പുലിറ്റ്‌സർ ജേതാവ്  നോവൽ 10  ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ

https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey

പുലിറ്റ്‌സർ ജേതാവ്  - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം

https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties

പുലിറ്റ്‌സർ ജേതാവ്  നോവൽ 12  തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം

https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival

പുലിറ്റ്‌സർ ജേതാവ്  നോവൽ 13  കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ

https://vachakam.com/article/pulitzer-prize-winner-novel-13-those-who-think-they-can-get-out-alive-in-the-cargo-hold

പുലിറ്റ്‌സർ ജേതാവ്  നോവൽ 14  കടലലേക്ക് പോകുന്ന നിഴൽ

https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 15 -  മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!

https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind

പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?

https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive

പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!

https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong

പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!

https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്‌

https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes

പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ

https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent

പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon

പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma

പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..

https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder

പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know

പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!

https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly

പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil

പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി

https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation

പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries

പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!

https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence

പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്

https://vachakam.com/article/pulitzer-prize-winner-novel-31-the-wonderful-island-that-the-world-should-know

പുലിറ്റ്‌സർ ജേതാവ് - നോവൽ 32 - റോബിൻസ് വീണ്ടും ന്യൂയോർക്കിൽ
https://vachakam.com/article/pulitzer-winner-novel-32-robbins-is-back-in-new-york

പുലിറ്റ്‌സർ ജേതാവ് - നോവൽ 33 - ജേണലിസത്തോട് തൽക്കാലം വിടപറയുന്നു
https://vachakam.com/article/pulitzer-winner-novel-33-saying-goodbye-to-journalism-for-the-time-being

പുലിറ്റ്‌സർ ജേതാവ് - നോവൽ 34 - നാട്ടിലെ വിശേഷങ്ങളറിയാൻ വെമ്പലോടെ.!
https://vachakam.com/article/pulitzer-prize-winner-novel-34-eager-to-learn-about-the-local-history

പുലിറ്റ്‌സർ ജേതാവ് - നോവൽ 35 - ഒന്നും  പറയാനാകാതെ പോയത്..!
https://vachakam.com/article/pulitzer-prize-winner-novel-35-what-was-left-without-being-able-to-say-anything

പുലിറ്റ്‌സർ ജേതാവ് - നോവൽ 36 - അവിചാരിതമായ കൂടിക്കാഴ്ച

https://vachakam.com/article/pulitzer-prize-winner-novel-36-an-unexpected-meeting

പുലിറ്റ്‌സർ ജേതാവ് - നോവൽ 37 - അപ്രതീക്ഷിതമായ ചില തീരുമാനങ്ങൾ..!
https://vachakam.com/article/pulitzer-prize-winner-novel-37-some-unexpected-decisions

പുലിറ്റ്‌സർ ജേതാവ് - നോവൽ 38 - പുലിറ്റ്‌സർ ജേതാവിനെ കാൺമാനില്ല..!

https://vachakam.com/article/pulitzer-prize-winner-novel-38-the-pulitzer-prize-winner-is-missing

പുലിറ്റ്‌സർ ജേതാവ് - നോവൽ 39 - പ്രകാശം പരത്തിയ വയോവൃദ്ധൻ..!
https://vachakam.com/article/pulitzer-prize-winner-novel-39-the-old-man-who-spread-light

പുലിറ്റ്‌സർ ജേതാവ് - നോവൽ 40 - ഹഡ്‌സൺ നദീതീരത്തൊരു മൃതശരീരം
https://vachakam.com/article/pulitzer-winner-novel-40-a-dead-body-on-the-banks-of-the-hudson-river

പുലിറ്റ്‌സർ ജേതാവ് - നോവൽ 41 - മറവിയുടെ നിഴലിൽ
https://vachakam.com/article/pulitzer-prize-winner-novel-41-in-the-shadow-of-oblivion

പുലിറ്റ്‌സർ ജേതാവ് - നോവൽ 42 - അഗ്‌നിയിൽ സ്ഥുടം ചെയ്‌തെടുത്ത മനുഷ്യൻ
https://vachakam.com/article/pulitzer-winner-novel-42-the-man-forged-in-fire

പുലിറ്റ്‌സർ ജേതാവ് - നോവൽ 43 - പുതിയ ലോകത്തിന്റെ വിളി..!
https://vachakam.com/article/pulitzer-winner-novel-43-the-call-of-the-new-world


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam