അങ്ങിനെ പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരനായ ഡോമിനിക് ലാപിയറും മൺമറഞ്ഞുകഴിഞ്ഞു. സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ഒറ്റപ്പുസ്തകത്തിലൂടെ ഇന്ത്യാക്കാരുടെ പോലും ശ്രദ്ധ നേടിയ എഴുത്തുകാരനാണ് ഡോമിനിക് ലാപിയർ. ഈ പുസ്തകത്തിന്റെ സഹരചയിതാവ് ലാറി കാളിൻസ് 2005ൽ 75-ാമത്തെ വയസിൽ ഇഹലോകവാസം വെടിഞ്ഞിരുന്നു. സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന പുസ്തകത്തിൽ ഇന്ത്യൻ സ്വതന്ത്ര്യലബ്ദിയുടേയും വിഭജനത്തിന്റേയും ബ്രിട്ടീഷ് ഭരണത്തകർച്ചയുടേയും കഥയും പിന്നാമ്പുറ വിശേഷങ്ങളും അന്തർ നാടകങ്ങളും അസാധാരണ വശ്യതയുള്ള ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഉൾപ്പെട്ടവരുടെ ചെയ്തികളും മനസ്സിലിരിപ്പും സ്വകാര്യമായി നടത്തിയ നീക്കങ്ങളും അല്പം പോലും വിട്ടുകളയാതെ ഇവർ പുസ്തകത്തിലേക്ക് ആവാഹിച്ചെടുക്കുകയായിരുന്നു. ഈ വിഷയത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ളത്, ഇന്നും ബസ്റ്റ് സെല്ലറായ വിജയക്കൊടി പാറിക്കുന്നത് ഈ പുസ്തകം തന്നെയായിരിക്കണം.
ചരിത്രത്തിന്റെ മുഖച്ഛായ മാറ്റിയ സംഭവങ്ങളുടെ തികച്ചും നാടകീയമായ അവതരണം കൊണ്ട് ജനലക്ഷങ്ങൾക്ക് പ്രിയങ്കരമായവയാണ് ലാപ്പിയർ കോളിൻസ് ദ്വയം എഴുതിയ മിക്ക കൃതികളും ജനപ്രിയ 'ബസ്റ്റ് സെല്ലർ' രചനയ്ക്ക് ക്ലാസിക് സ്പർശവും സാഹിത്യമൂല്യവും നൽകാൻ ആ കൂട്ടുകെട്ടിന് കഴിഞ്ഞു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മിനി, പാരീസിൽ അധിനിവേശം നടത്തിയതിനെ ആസ്പദമാക്കിയെഴുതിയ ഈസ് പാരീസ് ബേണിംഗ് എന്ന കൃതിയാണ് പത്രപ്രവർത്തകരായ ലാപിയർ കോളിൻസ് ജോഡിയെ എഴുത്തുകാരാക്കി മാറ്റിയത്. പിന്നീട് വിഖ്യാത ചലച്ചിത്രവുമായി ആ കൃതി.
കോളിൻസുമായി ചേർന്ന് അഞ്ചോളം പുസ്തകങ്ങൾ ലാപിയർ രചിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ തന്റെ ജീവിതം അധികരിച്ച് ലാപിയർ രചിച്ച 'സിറ്റി ഓഫ് ജോയ്' കൊൽക്കത്തയിലെ ഒരു റിക്ഷാക്കാരന്റെ കഷ്ടപ്പാടുകളുടെ നേർ ചിത്രമായിരുന്നു അത്. ഈ നോവൽ ഏറെ ജനപ്രീതി നേടിയതാണ്.
1984ലെ ഭോപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്പാനിഷ് എഴുത്തുകാരൻ യാവിയർ മോറോയുമായി ചേർന്ന് എഴുതിയ 'ഫൈവ് പാസ്റ്റ് മിഡ്‌നൈറ്റ് ഇൻ ഭോപ്പാൽ' എന്ന കൃതിയും ഡോമിനിക് ലാപിയറുടെ ശ്രദ്ധേയമായ രചനകളിൽപ്പെടുന്നു. ഇസ്രായേലിന്റെ ആവിർഭാവത്തെക്കുറിച്ചുള്ള 'ഓ ജറുസലേം' നിരക്ഷരനായ സ്രാനീഷ് കാളപ്പോരുകാരൻ എൽ ക്വാർദോബസിനെപ്പറ്റിയുള്ള ഐ വിൽ ഡ്രെസ് യു ഇൻ മോണിങ്ങ് തുടങ്ങിയ കൃതികളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 'ഫിഫ്ത് ഹോഴ്‌സ്മാൻ' എന്ന നോവലിൽ പത്തുനാല്പതു വർഷം മുമ്പു തന്നെ അമേരിക്കയിൽ ഇസ്ലാമിക ഉഗ്രവാദം കടന്നുകയറുന്നതിന്റെ കഥ പ്രവചന സ്വഭാവത്തോടെ അവർ എഴുതിയിരുന്നു.
ലാപിയറുടെ ഭാവഭാവഗീതാന്മകമായ ഗദ്യത്തിന്റേയും കോളിൻസിന്റെ വസ്തുനിഷ്ഠതയുടെയും സങ്രമായിരുന്നു അവരുടെ രചനകൾ. അപൂർവ്വമായ ആ രചനാ സൗഹൃദത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് 2005ൽ കോളിൻസിന്റെ വിയോഗത്തെപ്പറ്റി ലാപിയർ എഴുതി: 'എന്റെ ജീവിതത്തിലെ ഒരു പൂർണാധ്യായം അവസാനിച്ചിരിക്കുന്നു.' 91-ാം വയസിൽവാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു ലാപിയറുടെ അന്ത്യം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്