ന്യൂഡെല്‍ഹി/ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെയുണ്ടായ ആക്രമണത്തിലെ പ്രധാന പ്രതികളിലൊരാളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു.
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് ഖാലിസ്ഥാന്‍ അനുകൂല പ്രക്ഷോഭകര്‍ ആക്രമിച്ച് മൂന്ന് ദിവസത്തിന് ശേഷം മാര്‍ച്ച് 22 ന് നടന്ന പ്രതിഷേധത്തിനിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഹൗണ്‍സ്ലോ നിവാസിയായ ഇന്ദര്‍പാല്‍ സിംഗ് ഗാബയെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു.
മാര്‍ച്ച് 19, മാര്‍ച്ച് 22 തീയതികളില്‍ ലണ്ടനില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യന്‍ മിഷനുകള്‍ക്കും അതിലെ ഉദ്യോഗസ്ഥര്‍ക്കും നേരെ ഹീനമായ ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി എന്‍ഐഎ അറിയിച്ചു.
'2023 മാര്‍ച്ചില്‍ ലണ്ടനില്‍ നടന്ന ആക്രമണങ്ങള്‍ 2023 മാര്‍ച്ച് 18 ന് ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദി അമൃത്പാല്‍ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് സ്വീകരിച്ച നടപടിയുടെ പ്രതികാരമാണെന്ന് കണ്ടെത്തി,' എന്‍ഐഎ വ്യക്തമാക്കി. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ദേശീയ പതാക ഖാലിസ്ഥാനി അനുയായികള്‍ അഴിച്ചു മാറ്റിയിരുന്നു.
ഏപ്രിലില്‍ യുകെ ഹോം ഓഫീസ് പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഡെല്‍ഹി പോലീസില്‍ നിന്ന് എന്‍ഐഎ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്.
മാര്‍ച്ച് 19 ലെ അക്രമത്തിന്റെ സൂത്രധാരന്‍, ഭീകര സംഘടനയായ ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിന്റെ (കെഎല്‍എഫ്) സ്വയം പ്രഖ്യാപിത തലവനായ അവതാര്‍ സിംഗ് ഖണ്ഡ എന്ന രഞ്‌ജോദ് സിംഗ് ആണെന്ന് പറയപ്പെടുന്നു. അദ്ദേഹം ആഴ്ചകള്‍ക്ക് ശേഷം ബര്‍മിംഗ്ഹാമിലെ ഒരു ആശുപത്രിയില്‍ മരിച്ചു.
വാരിസ് പഞ്ചാബ് ഡി ചീഫ് അമൃത്പാല്‍ സിങ്ങിന്റെ പ്രൊമോട്ടറെന്ന് ആരോപിക്കപ്പെടുന്ന ഖണ്ഡയുടെ മരണം ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്