ന്യൂഡെല്‍ഹി: ദുബായില്‍ നിന്ന് ഏകദേശം 2.2 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന അഫ്ഗാന്‍ നയതന്ത്രജ്ഞ സ്ഥാനം രാജിവെച്ചു.
മൂന്ന് വര്‍ഷം മുമ്പ് മുംബൈയിലെ കോണ്‍സല്‍ ജനറലായി ഇന്ത്യയിലേക്ക് അയക്കപ്പെടുകയും കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ന്യൂഡല്‍ഹിയില്‍ ആക്ടിംഗ് അംബാസഡറായി പ്രവര്‍ത്തിക്കുകയും ചെയ്ത സാകിയ വാര്‍ദാക്കാണ് സ്ഥാനമൊഴിഞ്ഞത്. വ്യക്തിഗത ആക്രമണങ്ങളും അപകീര്‍ത്തിപ്പെടുത്തലും കാരണം സ്ഥാനമൊഴിയുകയാണെന്ന് എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ സാകിയ പറഞ്ഞു.
ഏപ്രില്‍ 25 ന് ദുബായില്‍ നിന്ന് മടങ്ങുമ്പോള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ സാകിയയെ തടയുകയായിരുന്നു. 18 കോടിയിലധികം വിലമതിക്കുന്ന 25 കിലോഗ്രാം സ്വര്‍ണക്കട്ടികളാണ് പിടിച്ചെടുത്തത്.
അഷ്റഫ് ഘാനിയുടെ നേതൃത്വത്തിലുള്ള മുന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നല്‍കിയ നയതന്ത്ര പാസ്പോര്‍ട്ടിലാണ് വാര്‍ദാക്ക് യാത്ര ചെയ്തതെന്നതിനാല്‍, അവരെ അറസ്റ്റ് ചെയ്തില്ല. ജാക്കറ്റിലും അരക്കെട്ടിലും തുന്നിക്കെട്ടിയ പോക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 12 മണിക്കൂറിലേറെ ചോദ്യം ചെയ്തു.
കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ വാര്‍ദാക് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തിയതായി സംശയമുള്ളതിനാലാണ് ഡിആര്‍ഐ നടപടിയെടുത്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഡിആര്‍ഐ നടത്തിയ ശരീര പരിശോധന നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്