ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടര്‍മാരെ പ്രകോപിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യ മുന്നണി 'അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രത്തിന് മുകളില്‍ ബുള്‍ഡോസര്‍ ഓടിക്കും' എന്ന മോദിയുടെ പ്രചാരണത്തിനെതിരെ നടപടിയെടുക്കണമെന്ന് ഖാര്‍ഗെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
''ഞങ്ങള്‍ നാളിതുവരെ ബുള്‍ഡോസര്‍ ഉപയോഗിച്ചിട്ടില്ല... പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം. പ്രധാനമന്ത്രി തന്നെയാണ് അത് ചെയ്യുന്നത്. ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇന്ത്യ മുന്നണി സര്‍ക്കാര്‍ വന്നതിന് ശേഷം എല്ലാം ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെടും. ഞങ്ങള്‍ ഭരണഘടന പിന്തുടരും,' ഖാര്‍ഗെ പറഞ്ഞു.
എന്‍സിപി-എസ്പി നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ക്കൊപ്പം മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഖാര്‍ഗെ മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ യഥാര്‍ത്ഥ പാര്‍ട്ടികള്‍ക്ക് പാര്‍ട്ടി ചിഹ്നം നല്‍കാതെ അത് ബിജെപിയെ പിന്തുണക്കുന്ന പാര്‍ട്ടികള്‍ക്ക് നല്‍കിയെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
'വഞ്ചനയുടെയും ഗൂഢാലോചനയുടെയും അടിസ്ഥാനത്തിലാണ് മഹാരാഷ്ട്രയിലെ അനധികൃത 'മഹായുതി' സര്‍ക്കാര്‍ രൂപീകരിച്ചത്. യഥാര്‍ത്ഥ പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടി ചിഹ്നം എടുത്തുമാറ്റി ബിജെപിയെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ക്ക് നല്‍കി. ഇത് കോടതിയുടെയും ഇസിഐയുടെയും തീരുമാനമാണ്, പക്ഷേ എല്ലാം മോദി ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടക്കുന്നത്,' ഖാര്‍ഗെ പറഞ്ഞു.
മഹാരാഷ്ട്രയിലെ 48ല്‍ 46 സീറ്റുകളും ഇന്ത്യാ മുന്നണി നേടുമെന്നും ഖാര്‍ഗെ അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്