ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചാംപായി സോറന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. തൊട്ടുപിന്നാലെ ചംപായി സോറന്‍ വെള്ളിയാഴ്ച ബിജെപിയില്‍ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എക്സില്‍ കുറിച്ചു. ഹിമന്തയടക്കം പങ്കെടുത്ത കൂടിക്കാഴ്ചയുടെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചു.
മുഖ്യമന്ത്രി പദം രാജിവെച്ചത് മുതല്‍ ചംപായി ജെഎംഎമ്മില്‍ നിന്ന് അകന്നിരുന്നു. ഡല്‍ഹി സന്ദര്‍ശനത്തിനിടെ താന്‍ ജെഎംഎം വിടുകയാണെന്നും തനിക്ക് മുന്നില്‍ മൂന്ന് വഴികളുണ്ടെന്നും വ്യക്തമാക്കി കൊണ്ട് ചാംപായി സോറന്‍ പ്രസ്താവനയും ഇറക്കിയിരുന്നു. ചംപായി സോറനൊപ്പം ചില ജെഎംഎം എംഎല്‍എമാരും പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജയിലിലായ ആറുമാസം ഇടക്കാല മുഖ്യമന്ത്രിയായിരുന്നു ചംപായി സോറന്‍.
ഹേമന്ത് ജയിലില്‍നിന്ന് തിരിച്ചുവന്നതിനു പിന്നാലെ ചംപായിക്ക് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. എന്നാല്‍, മുതിര്‍ന്ന നേതാവായ ചംപായിയെ തിടുക്കപ്പെട്ട് നീക്കിയത് ജെ.എം.എമ്മിലെ ഒരു വിഭാഗത്തിനിടയില്‍ അതൃപ്തിക്ക് ഇടയാക്കി. ബി.ജെ.പി.യും ഇത് ഏറ്റുപിടിച്ചു. അതേസമയം ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഝര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാന രൂപവത്കരണ സമരത്തിന്റെ നായകനായ ചംപായി സോറന്‍ സംസ്ഥാനത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുകൂടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്