ബംഗാൾ: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കാൻ ശ്രമിക്കരുതെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ് ബോസ്. താന്‍ കൊല്ലംകാരനാണെന്നും അങ്ങനെ പെട്ടെന്നൊന്നും വീഴില്ലെന്നും അദ്ദേഹം ഞായറാഴ്ച പ്രതികരിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്ഭവനിലെ ജീവനക്കാരി നൽകിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിൽ കൊൽക്കത്ത പൊലീസ് അന്വേഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആനന്ദ ബോസിൻ്റെ പ്രതികരണം.
അന്വേഷണത്തിൻ്റെ ഭാഗമായി ഗവർണറുടെ ഓഫീസിലെ മൂന്ന് ജീവനക്കാർക്ക് സമൻസ് അയച്ചു. കൊൽക്കത്ത പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘവും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവർണർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് സിവി ആനന്ദ ബോസ് ശനിയാഴ്ച പ്രതികരിച്ചിരുന്നു. നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. എല്ലാ കാര്യങ്ങളും ഉചിതമായ സമയത്ത് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് ബംഗാൾ ഗവർണർ കൊച്ചി സന്ദർശനത്തിനിടെ ഒരു പ്രാദേശിക ചാനലിനോട് പറഞ്ഞിരുന്നു.
തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് കരാർ ജീവനക്കാരി വ്യാഴാഴ്ചയാണ് പരാതി നൽകിയത്. ഗവർണർക്കെതിരെ പോലീസിന് ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ആവശ്യമാണെന്നാണ് പോലീസിന്റെ പക്ഷം. ഗവർണറുടെ ഓഫീസ്, കോൺഫറൻസ് മുറി ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ഭാഗങ്ങളിൽ വച്ചായിരുന്നു ആനന്ദബോസ് തന്നോട് മോശമായി പെരുമാറിയതെന്നാണ് ജീവനക്കാരിയുടെ പരാതിയിൽ ആരോപിക്കുന്നത്. സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്ത് പരാതിക്കാരിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്