ന്യൂഡെല്‍ഹി: ഗാന്ധി കുടുംബം പരമ്പരാഗതമായി മല്‍സരിച്ചുപോരുന്ന റായ്ബറേലിയില്‍ മല്‍സരിക്കാനുള്ള ബിജെപിയുടെ ക്ഷണം വരുണ്‍ ഗാന്ധി നിരസിച്ചെന്ന് സൂചന. അര്‍ദ്ധസഹോദരി പ്രിയങ്കാ ഗാന്ധി വദ്രയ്ക്കെതിരായി മല്‍സരിക്കേണ്ടി വരുമെന്നതിനാലാണ് വരുണ്‍ ഈ ഓഫര്‍ തള്ളിയതെന്നാണ് സൂചന.
സോണിയാ ഗാന്ധി ഒഴിഞ്ഞ റായ്ബറേലി സീറ്റില്‍ പകരം പ്രിയങ്ക ഗാന്ധി മത്സരിക്കാന്‍ ശക്തമായ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരിയില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോണിയ, 2004 മുതല്‍ റായ്ബറേലി സീറ്റില്‍ തുടര്‍ച്ചയായി നാല് വിജയങ്ങള്‍ നേടിയിരുന്നു.
'ഗാന്ധി വേഴ്‌സസ് ഗാന്ധി' മത്സരത്തില്‍ ബിജെപിക്ക് താല്‍പ്പര്യമുണ്ടെങ്കിലും വരുണ്‍ ഗാന്ധി ഇത് ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ പിലിഭിത്തില്‍ നിന്നുള്ള എംപിയാണ് വരുണ്‍. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പിലിഭിതില്‍ നിന്ന് ഒഴിവാക്കി മുന്‍ മന്ത്രി ജിതിന്‍ പ്രസാദയെയാണ് ബിജെപി മല്‍സരിപ്പിക്കുന്നത്.
താന്‍ ഈ മണ്ണിന്റെ മകനായി തുടരുമെന്ന് പിലിഭിത്തിലെ ജനങ്ങള്‍ക്ക് എഴുതിയ തുറന്ന കത്തില്‍ വരുണ്‍ പ്രഖ്യാപിച്ചു. അതേസമയം അദ്ദേഹത്തിന്റെ അമ്മയും ദീര്‍ഘകാലം പാര്‍ലമെന്റംഗവുമായിരുന്ന മേനക ഗാന്ധിയെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്ന് ബിജെപി വീണ്ടും മത്സരിപ്പിക്കുന്നുണ്ട്.
റായ്ബറേലിയില്‍ ആരാണ് ഗാന്ധി കുടുംബ സ്ഥാനാര്‍ത്ഥികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയെന്നറിയാന്‍ ബിജെപി നിരവധി സര്‍വേകളും മറ്റും നടത്തിയിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു ഗാന്ധി കുടുംബ കോട്ടയായ അമേഠി ബിജെപിയുടെ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച് പിടിച്ചെടുത്തിരുന്നു. അപ്പോഴും റായ്ബറേലി വീഴാതെ നിന്നു.
എന്നിരുന്നാലും, മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 2014 മുതല്‍ സോണിയാ ഗാന്ധിയുടെ വോട്ട് വിഹിതം കുറയുകയാണ്. 2009-ലെ ഫലത്തെ അപേക്ഷിച്ച് 2014-ല്‍ വോട്ട് വിഹിതത്തില്‍ 8.43 ശതമാനം ഇടിവുണ്ടായി, 2019-ല്‍ അത് 8 ശതമാനം കുറഞ്ഞു. ഇതാണ് ബിജെപിക്ക് പ്രതീക്ഷ പകരുന്നത്.
ഏപ്രില്‍ 30ന് മുമ്പ് റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ത്ഥികളെ കുറിച്ച് പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്തില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഏപ്രില്‍ 26 ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനായി പാര്‍ട്ടി കാത്തിരിക്കുകയാണ്. രാഹുല്‍ അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും എന്ന പ്രഖ്യാപനം വരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്