ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മന്ത്രി ദിനേശ് പ്രതാപ് സിങ്ങിനെ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രമായ റായ്ബറേലി ലോക്സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ ബിജെപി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. 2019 ലും ദിനേശ് പ്രതാപ് തന്നെയായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.
ദീര്‍ഘകാലം പ്രതിനിധീകരിച്ച മണ്ഡലം ഉപേക്ഷിച്ച് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് പോയതിന് പിന്നാലെ റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി വാദ്രയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പേരും റായ്ബറേലിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുലും പ്രിയങ്കയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പ്രതികരിച്ചിട്ടുണ്ട്.
ബ്ലോക്ക് തലത്തിലുള്ള നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ദിനേഷ് പ്രതാപ് സിംഗ് നിലവില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്. 2004ല്‍ സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ ആദ്യമായി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. പിന്നീട് 2007ല്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിലോയ് മണ്ഡലത്തില്‍ നിന്ന് ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും വീണ്ടും പരാജയം ഏറ്റുവാങ്ങി.
അതിനു ശേഷം കോണ്‍ഗ്രസിലും ദിനേശ് പ്രതാപ് ഭാഗ്യം പരീക്ഷിച്ചു. 2010ല്‍ ആദ്യമായി കൗണ്‍സിലറായി. അദ്ദേഹത്തിന്റെ ഒരു സഹോദരന്‍ 2017 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി ഹര്‍ചന്ദ്പൂരില്‍ നിന്ന് എംഎല്‍എയായി. 2019ല്‍ ദിനേശ് പ്രതാപ് ബിജെപിയില്‍ ചേര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്