1960 കളിൽ നവതരംഗ സിനിമകളെ ലാളിച്ചിരുന്നവരുടെ അപ്പസ്‌തോലനായിരുന്നു ഷീൻ ലൂക് ഗൊദാർദ്. അദ്ദേഹം ചമച്ചിട്ട ദൃശ്യ ചാരുതയത്രയും ഭൂമിയിൽ ഉപേക്ഷിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു. 1930 ഡിസംബർ മൂന്നിന് പാരീസിലെ അതിസമ്പന്നമായൊരു കുടുംബത്തിലാണ് കക്ഷി ഭൂജാതനായത്. അദ്ദേഹത്തിന്റെ പിതാവ് അസാമാന്യ പ്രാക്ടീസുള്ള ഒരു ഡോക്ടറും. അമ്മവീട്ടുകാർക്കാണെങ്കിൽ സ്വന്തമായി ബാങ്ക് വരെ ഉണ്ട്.
ചുരുക്കിപ്പറഞ്ഞാൽ വെള്ളിക്കരണ്ടിയല്ല, സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവൻ. കുട്ടിക്കാലം സ്വിറ്റ്‌സർലൻഡിൽ. പിന്നെ 16-ാം വയസ്സിൽ പഠനത്തിനായി പാരീസിലേക്ക് പറന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലാറ്റിൻ ക്വാർട്ടർ 'സിനിക്ലബ്ബിൽ' ഏറെ സമയം ചിലവിട്ടു. അവിടെ അക്കാലത്ത് ഏറ്റവും നന്നായി തഴച്ചുവളർന്നത് സിനിമ സാംസ്‌കാരമായിരുന്നു. അതോടെ ആ രംഗത്തേക്ക് അദ്ദേഹം എടുത്തു ചാടി. ഒടുവിൽ ചലച്ചിത്രമാണ് തന്റെ വഴിയെന്ന് തിരിച്ചറിയുകയായിരുന്നു.
പിന്നീട് നരവംശശാസ്ത്രം പഠിക്കാൻ പാരീസ് സർവകലാശാലയിൽ പ്രവേശിച്ചെങ്കിലും സിനിമയോടുള്ള അഭിനിവേശം അദ്ദേഹത്തെ പഠനം നിർത്താൻ പ്രേരിപ്പിച്ചു. പിന്നെ, വിവിധ സിനിമാ ക്ലബ്ബുകളിൽ ഒട്ടേറെ സിനിമകൾ കാണാനും മറ്റ് സിനിമാ പ്രേമിളോടൊപ്പം ചുറ്റിക്കറങ്ങാനും അദ്ദേഹം സമയം ചെലവഴിച്ചു, അവരുമായി ചേർന്ന് പിന്നീട് ഫ്രഞ്ച് ന്യൂ വേവ് ഫിലിം പ്രസ്ഥാനത്തിന് തുടക്കമിട്ടു. 19-ാം വയസ്സിൽ സിനിമാ നിരൂപകനായാണ് രംഗത്തെത്തിയത്.
തന്റെ ആദ്യ സിനിമയായ 'ഓപ്പറേഷൻ ബെറ്റൺ' എന്ന ഡോക്യുമെന്ററി നിർമ്മിക്കുന്നതിന് മുമ്പ് നിരവധി ഉയർച്ച താഴ്ചകളിലൂടെ കയറിയിറങ്ങിയതുകൊണ്ട് ജീവിതം എന്തെന്ന് നന്നായി പഠിക്കാൻ കഴിഞ്ഞു. 30-ാം വയസ്സിൽ, അദ്ദേഹം തന്റെ ആദ്യ ഫീച്ചർ ഫിലിം നിർമ്മിച്ചു, ''ബ്രീത്ത് ലെസ്സ്', അതോടെ അറിയപ്പെടുന്ന സിനിമ സംവിധായകനായി മാറ്റി. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. വീഞ്ഞ് പഴകുന്തോരും ലഹരി കൂട്ടുമെന്നു പറയും പോലെ പ്രായമേറുന്തോറും ഗോദാർദിന്റെ പ്രതിഭയുടെ ലഹരിയും പതഞ്ഞുപൊങ്ങുകയായിരുന്നു.
സംവിധാനത്തിന് പുറമെ കിടയറ്റ ചലചിത്ര നിരൂപണം, ഭീകരമായ നടനം, ഗംഭീര തിരക്കഥാകൃത്ത്, കിടിലൻ ഛായഗ്രാഹകൻ, പണം വാരിയെറിയുന്ന നിർമാതാവ് എന്നീ നിലകളിലും ലോകസിനിമയിൽ പ്രസിദ്ധനായിരുന്നു. 1960 ൽ പുറത്തിറങ്ങിയ ബ്രെത്ത്‌ലെസ് മുതൽ 2018ൽ പുറത്തിറങ്ങിയ ദി ഇമേജ് ബുക്ക് വരെ നീളുന്ന ഗോദാർദിന്റെ സിനിമകൾ ലോക സിനിമാചരിത്രത്തിലെ നാഴികക്കല്ലുകൾ തന്നെയാണ്. ഇതുപോലൊരു അത്ഭുതാവതാരം ഇനി എന്നാണ് പിറവിയെടുക്കുക.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്