ന്യൂഡെല്‍ഹി: ചന്ദ്രയാന്‍-4 ദൗത്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി. വീനസ് ഓര്‍ബിറ്റര്‍ മിഷനും ഭാരതീയ അന്തരിക്ഷ് സ്റ്റേഷന്‍ (ബിഎഎസ്) സ്ഥാപിക്കുന്നതിനും ഇതൊടൊപ്പം മന്ത്രിസഭ അംഗീകാരം നല്‍കി.
ചന്ദ്രോപരിതലത്തില്‍ ചരിത്രപരമായ സോഫ്റ്റ് ലാന്‍ഡിംഗ് നേടിയ ചന്ദ്രയാന്‍-3 ന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ചന്ദ്രയാന്‍-4 നിര്‍മ്മിക്കുക. 2,104.06 കോടി രൂപയാണ് പദ്ധതിയുടെ ബജറ്റ്. ഇന്ത്യയുടെ ദീര്‍ഘകാല ബഹിരാകാശ പര്യവേക്ഷണ ലക്ഷ്യങ്ങളിലേക്കുള്ള നിര്‍ണായക ചുവടുവയ്പായി ഇത് മാറും.
ചാന്ദ്ര ഭ്രമണപഥത്തില്‍ ഡോക്കിംഗും അണ്‍ഡോക്കിംഗും നടത്തുക, സുരക്ഷിതമായി ഭൂമിയിലേക്കുള്ള തിരിച്ചുവരവ്, ചാന്ദ്ര സാമ്പിള്‍ ശേഖരണവും വിശകലനവും ഉള്‍പ്പെടെ ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ആവശ്യമായ പ്രധാന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും പ്രദര്‍ശിപ്പിക്കുന്നതിലും പുതിയ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും.
വീനസ് ഓര്‍ബിറ്റര്‍ മിഷന് (വിഒഎം) 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 1,236 കോടി രൂപയാണ് ആകെ ചെലവ്. ഇത് 2028 മാര്‍ച്ചില്‍ ലോഞ്ച് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. വിഒഎമ്മിന്റെ പ്രാഥമിക ലക്ഷ്യം ശുക്രന്റെ ഉപരിതലം, ഉപതലം, അന്തരീക്ഷ പ്രക്രിയകള്‍, ശുക്രന്റെ അന്തരീക്ഷത്തില്‍ സൂര്യന്റെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള ധാരണ വര്‍ദ്ധിപ്പിക്കുക എന്നതാണ്.
ഗഗന്‍യാന്‍ പരിപാടിയുടെ വ്യാപ്തി വിപുലീകരിച്ചുകൊണ്ട് ഭാരതീയ അന്തരിക്ഷ് സ്റ്റേഷന്റെ (ബിഎഎസ്-1) ആദ്യ മൊഡ്യൂളിന്റെ വികസനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. 2035-ഓടെ ഒരു ഇന്ത്യന്‍ ബഹിരാകാശ നിലയം (ഭാരതീയ അന്തരിക്ഷ് സ്റ്റേഷന്‍) സ്ഥാപിക്കാനുള്ള പദ്ധതിയാണിത്.
ബിഎഎസ്1 യൂണിറ്റിന്റെ വിക്ഷേപണം ഉള്‍പ്പെടെ 2028 ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ട എട്ട് ദൗത്യങ്ങളാണ് പുതുക്കിയ ഗഗന്‍യാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11,170 കോടി രൂപ അധികമായി അനുവദിച്ചുകൊണ്ട് ഗഗന്‍യാന്‍ പ്രോഗ്രാമിനുള്ള മൊത്തം ഫണ്ടിംഗ് 20,193 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്