അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കിയ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥീരികരിച്ച് ലാബ് റിപ്പോര്‍ട്ട്. മുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് (വൈഎസ്ആര്‍സിപി) സര്‍ക്കാര്‍ തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ആരോപിച്ചതിന് പിന്നാലെയാണ് ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
സ്വകാര്യ ലബോറട്ടറിയായ എന്‍ഡിഡിബി കാഫാണ് തിരുപ്പതി ലഡ്ഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യിന്റെ സാമ്പിളുകളില്‍ പാമോയില്‍, മത്സ്യ എണ്ണ, കന്നുകാലി കൊഴുപ്പ്, പന്നിക്കൊഴുപ്പ് എന്നിവയുള്‍പ്പെടെ വിദേശ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.
ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിന് പിന്നാലെ ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും വിഷയത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
'തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഭരണകൂടം തിരുപ്പതി പ്രസാദത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി,' മന്ത്രി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
നായിഡുവിന്റെ ആരോപണം ദുരുദ്ദേശ്യപരമാണെന്നും ടിഡിപി മേധാവി രാഷ്ട്രീയ നേട്ടത്തിനായി ഏത് തലത്തിലേക്കും കൂപ്പുകുത്തുമെന്നും വൈഎസ്ആര്‍സിപി ആരോപിച്ചു.
മധുരപലഹാരങ്ങള്‍ ഉണ്ടാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എപിസിസി) പ്രസിഡന്റ് വൈ എസ് ശര്‍മിള ആവശ്യപ്പെട്ടു. നായിഡുവിന്റെ ആരോപണങ്ങള്‍ വെങ്കിടേശ്വരനെ ദൈവമായി കരുതുന്ന കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ശര്‍മിള പറഞ്ഞു.
ഇത് 'ഗുരുതരമായ പ്രശ്‌നം' ആണെന്നും തിരുപ്പതി ലഡ്ഡുവില്‍ മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിച്ചവരെ ശിക്ഷിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടു.
'ഇത് വളരെ ഗൗരവമുള്ള വിഷയമാണ്, മറ്റാരുമല്ല ഉന്നയിക്കുന്നത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. തിരുപ്പതി ലഡ്ഡു പ്രസാദത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചവരെ ശിക്ഷിക്കണം,' വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്