ന്യൂഡല്‍ഹി: അമിത ജോലിഭാരം താങ്ങാന്‍ കഴിയാതെ പൂനെയില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ കമ്പനി ഇവൈയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ. പരാതിയുമായി രംഗത്തെത്തിയ യുവതിയുടെ അമ്മയ്ക്ക് ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.
പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ (ഇവൈ) എന്ന കമ്പനിയിലെ ജീവനക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യനാണ് (26) മരിച്ചത്. ഹൃദയാഘാതത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്നയുടെ മരണത്തിന് പിന്നാലെ അമ്മ അനിത അഗസ്റ്റിന്‍ നടത്തിയ വെളിപ്പെടുത്തലാണ് നിലവില്‍ കേന്ദ്ര അന്വേഷണത്തിലെത്തി നില്‍ക്കുന്നത്.
മകള്‍ ജോലി ചെയ്തിരുന്ന സമയത്ത് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്റ് യങ് ഇന്ത്യയുടെ ചെയര്‍മാന് അനിത അയച്ച തുറന്നകത്ത് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് സംഭവം അന്വേഷിക്കുമെന്ന കാര്യം കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചത്.
സുരക്ഷിതമല്ലാത്തതും ചൂഷണങ്ങള്‍ നടക്കുന്നതുമായ തൊഴില്‍ അന്തരീക്ഷമാണ് കമ്പനിയിലുള്ളതെന്ന ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്രമന്ത്രി ശോഭ കരന്തലജെ എക്‌സില്‍ കുറിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് പൂനെയിലെ കമ്പനിയില്‍ അന്ന ജോലിക്ക് കയറിയത്. ജൂലൈയിലായിരുന്നു മരണം. ഇതിന് ശേഷം കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ സമീപനം നിരാശാജനകമാണെന്ന് യുവതിയുടെ അമ്മ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്