ന്യൂഡെല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിനായുള്ള ബില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടാണ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 18 ഭരണഘടനാ ഭേദഗതികള്‍ പാനല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വണ്‍ നേഷന്‍ വണ്‍ പോള്‍ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ നിര്‍ദ്ദേശത്തിന് രാജ്യത്തെ വലിയൊരു വിഭാഗം പാര്‍ട്ടികളില്‍ നിന്ന് പിന്തുണ ലഭിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസ്, എഎപി, ശിവസേന (യുബിടി) ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശത്തെ എതിര്‍ത്തു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നതാണ് നിര്‍ദേശമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയുവും ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയും ഈ ആശയത്തെ പിന്തുണച്ചിട്ടുണ്ട്.
എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും പൊതു വോട്ടര്‍പട്ടിക ഉണ്ടാക്കുമെന്നും കോവിന്ദ് പാനലിന്റെ ശുപാര്‍ശകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു നടപ്പാക്കല്‍ ഗ്രൂപ്പിന് രൂപം നല്‍കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു വണ്‍ നേഷന്‍ വണ്‍ ഇലക്ഷന്‍ എന്നത്. ഇതിന്റെ സാധ്യത പരിശോധിക്കാന്‍ രണ്ടാം മോദി സര്‍ക്കാരാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. സമിതി ഈ വര്‍ഷം മാര്‍ച്ചില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
18,626 പേജുകളുള്ള റിപ്പോര്‍ട്ടില്‍ ആദ്യപടിയായി ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ഭരണഘടനാ ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ല. എന്നിരുന്നാലും, ഇതിന് രാജ്യത്തെ പകുതിയില്‍ കുറയാത്ത സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്.
അടുത്ത ഘട്ടത്തില്‍ മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ലോക്സഭാ, സംസ്ഥാന അസംബ്ലികളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ സമന്വയിപ്പിക്കും. പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന വിധത്തിലായിരിക്കും ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്