ചെന്നൈ: ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദു സമുദായത്തിന് നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മക്കള്‍ കച്ചി (എച്ച്എംകെ) അംഗങ്ങള്‍ ചെന്നൈയില്‍ പ്രതിഷേധിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം ആരംഭിച്ച ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിന് മുന്നിലാണ് ഹിന്ദു മക്കള്‍ കച്ചി പ്രകടനം നടത്തിയത്.
എച്ച്എംകെ മേധാവി അര്‍ജുന്‍ സമ്പത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ ബംഗ്ലാദേശി ഹിന്ദുക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും പരമ്പര 'നിരോധിക്കണമെന്ന്' ആവശ്യപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യം നേടിയ 1971-ല്‍ ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 26 ശതമാനമായിരുന്നു. ഇന്ന് ഹിന്ദു ജനസംഖ്യ 7 ശതമാനമായി കുറഞ്ഞെന്ന് സമ്പത്ത് പറഞ്ഞു. ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നതും ഹിന്ദു സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും ഉള്‍പ്പെടെ ഹിന്ദു സമൂഹം നേരിടുന്ന അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളുമാണ് ജനസംഖ്യയിലെ ഈ കുറവിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന് ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് ആശങ്കകള്‍ ശക്തമാണ്. സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ആയിരക്കണക്കിന് ഹിന്ദുക്കള്‍ ധാക്കയിലും ചാട്ടോഗ്രാമിലും പ്രതിഷേധിച്ചിരുന്നു. ഓഗസ്റ്റ് മുതല്‍ 48 ജില്ലകളിലെ 278 സ്ഥലങ്ങളില്‍ ഹിന്ദു സമൂഹം ആക്രമണം നേരിട്ടതായി ബംഗ്ലാദേശ് നാഷണല്‍ ഹിന്ദു ഗ്രാന്‍ഡ് അലയന്‍സ് റിപ്പോര്‍ട്ട് ചെയ്തു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ബംഗ്ലാദേശ് പരമ്പര അനുവദിച്ചതിന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ നേരിട്ട ആക്രമണത്തെക്കുറിച്ച് വലിയ പ്രചാരണം നടത്തിയവര്‍ എന്തുകൊണ്ട് ഇപ്പോള്‍ ക്രിക്കറ്റ് പരമ്പര നടത്താന്‍ അനുവദിച്ചെന്ന് ഉദ്ധവ് താക്കറെ എക്‌സ് പോസ്റ്റില്‍ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്