ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു.
വിക്കറ്റ് കീപ്പിങ്ങിനിടയിലാണ് രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് കാൽമുട്ടിനിടിച്ച് പന്തിന് പരിക്കേറ്റത്. കാറപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയകൾ നടത്തിയ വലതുകാലിൽ പരിക്കേറ്റ പന്ത് പിന്നാലെ കളംവിട്ടിരുന്നു. ഇപ്പോൾ പന്തിന്റെ പരിക്കിനെ കുറിച്ച് നിർണായക വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ക്യാപ്ടൻ രോഹിത് ശർമ.
ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മത്സരത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പന്തിന്റെ പരിക്കുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് രോഹിത് മറുപടി നൽകിയത്. 'നിർഭാഗ്യവശാൽ റിഷഭ് പന്തിന്റെ കാൽമുട്ടിന്റെ ചിരട്ടയിലാണ് പന്ത് വന്നിടിച്ചത്. അദ്ദേഹം വാഹനാപകടത്തിന് ശേഷം ശസ്ത്രക്രിയ നടത്തിയ അതേ കാലിലാണ് ഇപ്പോഴും പരിക്കേറ്റത്. അപ്പോൾ തന്നെ നല്ലതുപോലെ നീരുവന്നിട്ടുണ്ട്. അതുകൊണ്ട് ഒരു മുൻകരുതലെന്ന നിലയിലാണ് പന്ത് ഗ്രൗണ്ട് വിട്ടത് ' രോഹിത് വ്യക്തമാക്കി.
'അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരിക്കലും റിസ്‌ക് എടുക്കാൻ ഞങ്ങൾ തയ്യാറല്ല. വലിയ ശസ്ത്രക്രിയ നടന്ന അതേ കാലിൽ തന്നെ പരിക്കേറ്റതുകൊണ്ട് റിസ്‌കെടുക്കാൻ റിഷഭ് പന്തും തയ്യാറായിരുന്നില്ല. അതാണ് അദ്ദേഹം ഗ്രൗണ്ട് വിട്ട് പോയത്. രാത്രിയോടെ സുഖം പ്രാപിച്ച് അദ്ദേഹത്തെ നാളെ ഫീൽഡിൽ കാണാമെന്നാണ് പ്രതീക്ഷിക്കുന്നത് ' രോഹിത് കൂട്ടിച്ചേർത്തു.
ന്യൂസിലാൻഡ് ഇന്നിങ്‌സിന്റെ 37ാം ഓവറിലായിരുന്നു സംഭവം. ജഡേജ എറിഞ്ഞ പന്ത് കൈപ്പിടിയിലൊതുക്കാൻ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന് കഴിഞ്ഞില്ല. പന്ത് നേരെ വന്ന് പന്തിന്റെ വലതുകാൽമുട്ടിന് ഇടിക്കുകയും ചെയ്തു. വേദനകൊണ്ട് പുളഞ്ഞ പന്ത് കാലിൽ ഐസ് പാക്ക് കെട്ടിവെച്ച് ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. പന്തിന് പകരം ധ്രുവ് ജുറേലാണ് പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കാത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്