മുംബൈ ; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളിൽ ഭിന്നത. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയുമായി സീറ്റ് വിഭജന ചർച്ചകൾ നടത്താനാകില്ലെന്ന് ശിവസേനയുടെ ഉദ്ധവ് വിഭാഗം അറിയിച്ചതായി റിപ്പോർട്ട്.
കോൺഗ്രസും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) ശരദ് പവാർ വിഭാഗവും അടങ്ങുന്ന പ്രതിപക്ഷ സഖ്യമാണ് മഹാ വികാസ് അഘാഡി. സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളിൽ 260 സീറ്റുകളിൽ സഖ്യം ധാരണയായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ 200 സീറ്റുകളിൽ മാത്രമാണ് ചർച്ച നടന്നതെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചു. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾക്ക് തീരുമാനങ്ങളെടുക്കാനുള്ള ശേഷിയില്ലെന്നും നാനാ പട്ടോളെയുടെ പേര് പരാമർശിക്കാതെ സഞ്ജയ് സൂചിപ്പിച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക്, മഹാരാഷ്ട്ര ഇൻചാർജ് രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധിയുമായും സംസാരിക്കുമെന്നും റാവത്ത് പറഞ്ഞു.
മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ കൂടുതല്‍ സീറ്റുകള്‍ ശിവസേനയ്ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം നാനാ പടോലെ പരിഗണിക്കാത്തതാണ് സഖ്യത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കാന്‍ കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ ലോക്സഭ ഇലക്ഷനില്‍ മഹാരാഷ്ട്രയില്‍, വിശേഷിച്ചും വിദർഭ മേഖലയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
48 സീറ്റുകളില്‍ 13 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിനു സാധിച്ചു. മുന്‍ ഇലക്ഷനുകളിലും വിദർഭ മേഖലയില്‍ കോണ്‍ഗ്രസ് കരുത്തുതെളിയിച്ചിട്ടുണ്ട്. മാത്രമല്ല നാനാ പടോലെയുടെ ശക്തികേന്ദ്രം കൂടിയാണ് ഈ മേഖല. ഹരിയാന തിരഞ്ഞെടുപ്പിൽ പ്രാദേശിക നേതൃത്വത്തെ നിയന്ത്രിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന ആരോപണവും ശിവസേനയുടെ ഉദ്ധവ് വിഭാഗവും ഉന്നയിച്ചു. ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ തിരഞ്ഞെടുപ്പ് സമവാക്യങ്ങളെയും ബാധിച്ചേക്കാം. മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. നവംബർ 23നാണ് വോട്ടെണ്ണല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്