ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരായ മൽസരം കളിക്കില്ലെന്ന പാകിസ്താന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി).
തീരുമാനത്തിൽ പ്രത്യാഘാതം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നേരിടേണ്ടി വരുമെന്ന് ഐ.സി.സി മുന്നറിയിപ്പ് നൽകി. മതിയായ കാരണങ്ങൾ ഇല്ലാതെ മൽസരം ബഹിഷ്‌കരിച്ച പാകിസ്താനെ ലോകക്രിക്കറ്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നതടക്കം ആലോചനയിലുണ്ട്. നിർണായക തീരുമാനം നാളെയോ മറ്റന്നാളോ ചേരുന്ന ഐസിസി ബോർഡ് യോഗത്തിൽ എടുക്കും.
ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്താൻ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മൽസരം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്. ഫെബ്രുവരി 15ന് ഗ്രൂപ്പ് എ മൽസരത്തിൽ ശ്രീലങ്കയിലെ കൊളംബോയിലാണ് ഇന്ത്യ-പാകിസ്താൻ മൽസരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ടൂർണമെന്റിൽ കളിക്കുന്നതിനായി പാകിസ്താൻ സർക്കാരിന്റെ അനുമതിക്കായി ടീം കാത്തിരിക്കുകയായിരുന്നു. ലോകകപ്പിൽ പങ്കെടുക്കാൻ അനുമതി നൽകാൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചു. എന്നാൽ ഇന്ത്യക്കെതിരേ മൽസരത്തിന് പാകിസ്താൻ ഇല്ലെന്ന് പാകിസ്താൻ ഭരണകൂടം എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇത്തരത്തിലൊരു തീരുമാനവുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്ന് ഐ.സി.സി അറിയിച്ചു. തീരുമാനം സംബന്ധിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഐ.സി.സി വ്യക്തമാക്കി. ലോകകപ്പ് വിജയകരമായി നടപ്പാക്കുക എന്നതാണ് ഐ.സി.സിയുടെ മുൻഗണന, ഇത് പി.സി.ബി ഉൾപ്പെടേയുള്ള എല്ലാ അംഗങ്ങളുടേയും ഉത്തരവാദിത്വമായിരിക്കണം. എല്ലാ പങ്കാളികളുടേയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന, പരസ്പരം അംഗീകരിക്കാവുന്ന ഒരു പരിഹാരം കണ്ടെത്താൻ പി.സി.ബി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐ.സി.സി പ്രസ്താവനയിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
