അഹമ്മദാബാദ് : ആവേശം അവസാന ഓവർവരെ നീണ്ട ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 6 റൺസിന് ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി. സ്‌കോർ: 210/6 രാജസ്ഥാൻ (20 ഓവർ), ഗുജറാത്ത് 204/8 (20 ഓവർ). ജയത്തോടെ രാജസ്ഥാൻ പഞ്ചാബിനെ മറികടന്ന് ഒന്നാമതായി.
അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 11 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ ആ ഓവർ എറിഞ്ഞ തുഷാർ ദേശ്പാണ്ഡെ 4 റൺസ് മാത്രം വഴങ്ങി ഗുജറാത്ത് ക്യാപ്ടൻ റാഷിദ് ഖാന്റെ വിക്കറ്റും നേടി റോയൽസിന് നാടകീയ ജയം സമ്മാനിക്കുകയായിരുന്നു. അവസാന മൂന്ന് പന്തിൽ ഒരു റൺസ് പോലും വിട്ടുകൊടുക്കാതിരുന്ന തുഷാർ അഞ്ചാം പന്തിൽ റാഷിദിനെ (16 പന്തിൽ 34) മടക്കുകയും ചെയ്തു.
4 വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാന്റെ രവി ബിഷ്‌ണോയിയാണ് കളിയിലെ താരം. ഗുജറാത്തിനായി സായി സുദർശൻ (44 പന്തിൽ 73) അർദ്ധ സെഞ്ച്വറി നേടി. എട്ടാം വിക്കറ്റിൽ 30 പന്തിൽ 43 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ റാഷിദും കഗിസോ റബാഡയും (പുറത്താകാതെ 23) ആണ് ഗുജറാത്തിന് അവസാന ഓവർവരെ വിജയപ്രതീക്ഷ നൽകിയത്.
നേരത്തേ ധ്രുവ് ജൂറൽ (42 പന്തിൽ 75), യശ്വസി ജയ്‌സ്വാൾ (36 പന്തിൽ 55), വൈഭവ് സൂര്യവംശി (18 പന്തിൽ 31) എന്നിവരുടെ ബാറ്റിംഗാണ് റോയൽസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. റബാഡ 2 വിക്കറ്റ് വീഴ്ത്തി.
ഗുജറാത്ത് ടൈറ്റൻസിന്റെ സ്ഥിരം നായകൻ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതിൽ റാഷിദ് ഖാനായിരുന്നു ഇന്നലെ ടീമിനെ നയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
