രാഹുൽ ദ്രാവിഡ് വീണ്ടും പരിശീലക സ്ഥാനത്തേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണോ? ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും ഒഴിയുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പകരം വരാൻ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) പരിഗണിക്കുന്ന പ്രമുഖരിൽ ഒരാൾ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസമായ രാഹുൽ ദ്രാവിഡാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മക്കല്ലം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ ചുമതലയിൽ നിന്ന് മാറുമെങ്കിലും, പരിമിത ഓവർ (വൈറ്റ് ബോൾ) ടീമുകളുടെ മുഖ്യ പരിശീലകനായി തുടരും. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെയാണ് ദ്രാവിഡ് ഏറ്റവും ഒടുവിൽ പരിശീലിപ്പിച്ചത്. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുകയും 2024 ലെ ട്വന്റി20 ലോകകപ്പ് കിരീടം നേടുകയും ചെയ്തിരുന്നു.
ദ്രാവിഡിന് ഒരു മുഴുവൻ സമയ പരിശീലക വേഷം ഏറ്റെടുക്കാൻ താല്പര്യമില്ലെങ്കിലും, ടെസ്റ്റ് ടീമിനൊപ്പം മാത്രം പ്രവർത്തിക്കുന്നത് വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ അദ്ദേഹത്തെ സഹായിക്കുമെന്ന് 'ദി ഡെയ്‌ലി ടെലിഗ്രാഫി'നെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ദ്രാവിഡിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, മക്കല്ലത്തിന് പകരം വരാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ആൻഡി ഫ്‌ളവറിനാണെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഐപിഎല്ലിൽ പ്രവർത്തിക്കുന്ന ഒരു പരിശീലകനെ നിയമിക്കാൻ ഇസിബി തയ്യാറായേക്കും.
ഇത് മുൻ സിംബാബ്‌വെ വിക്കറ്റ് കീപ്പർബാറ്ററായ ഫ്‌ളവറിന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിലെ നിലവിലെ സ്ഥാനം നിലനിർത്തിക്കൊണ്ടുതന്നെ ഈ പദവി ഏറ്റെടുക്കാൻ വഴിയൊരുക്കും. നേരത്തെ ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനായിരുന്ന ഫ്‌ളവർ, ടീമിനെ മൂന്ന് ആഷസ് പരമ്പര വിജയങ്ങളിലേക്കും ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കിലേക്കും നയിച്ചിട്ടുണ്ട്.
ഫ്‌ളവറിന് പുറമെ ഗ്ലാമോർഗൻ ക്‌ളബ് മുഖ്യ പരിശീലകൻ റിച്ചാർഡ് ഡാവ്‌സൺ, ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര, ഇംഗ്ലണ്ട് ലയൺസ് പരിശീലകൻ ആൻഡ്രൂ ഫ്‌ളിന്റോഫ്, പാകിസ്ഥാൻ മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ, മുൻ ഓസ്‌ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാംഗർ എന്നിവരും പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം.
ഇതിനോടകം തന്നെ ആറ് മുതൽ പത്ത് പേരുകൾ തന്റെ മനസ്സിലുണ്ടെന്ന് ഇസിബി ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് ഗൗൾഡ് വ്യക്തമാക്കി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
