കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ മേൽവിലാസത്തിലേക്ക് മാറാൻ ഒരുങ്ങുന്നു. ക്ലബിന്റെ വില്പനയുമായി ബന്ധപ്പെട്ട ആദ്യഘട്ട നടപടികൾ പൂർത്തിയായതായാണ് വിവരം. നിലവിലെ ഉടമകളായ മാഗ്‌നം സ്‌പോർട്‌സ് ലിമിറ്റഡ് 100 ശതമാനം ഓഹരികളും വിറ്റഴിക്കുകയാണ്.
പുതിയ ഉടമ ആരെന്ന പ്രഖ്യാപനം അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് ചർച്ചകളും മറ്റും നടക്കുന്നത്.
മലയാളി സംരംഭകരും പ്രമുഖ വ്യവസായികളും അടങ്ങുന്ന കൺസോർഷ്യമാണ് ക്ലബിനെ ഏറ്റെടുക്കുന്നതെന്നാണ് അറിയുന്നത്. ഏതാണ്ട് 150കോടിയോളം രൂപയാണ് സ്‌പോർട്‌സ് ലിമിറ്റഡ് ആവശ്യപ്പെടുന്ന തുക.
സൂപ്പർലീഗ് കേരള ടീമായ കാലിക്കറ്റ് എഫ്.സിയുടെ ഉടമ ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ 150 കോടിയോളം രൂപ ഉയർന്ന തുകയാണെന്ന് വിലയിരുത്തി പിന്മാറുകയായിരുന്നു.
തുടർച്ചയായ സാമ്പത്തികനഷ്ടവും ബ്രോഡ്കാസ്റ്റ്പരസ്യ വരുമാനങ്ങളിൽ ഉണ്ടായ വൻഇടിവും കാരണമാണ് ക്ലബ് വിൽക്കാൻ സ്‌പോർട്‌സ് ലിമിറ്റഡ് തീരുമാനിച്ചത്. 2014നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബ് രൂപീകരിച്ചത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ, പ്രസാദ് പൊട്ട്‌ലൂരി തുടങ്ങിയവരായിരുന്നു ക്ലബിന്റെ ആദ്യ ഉടമകൾ. 2016ൽ നിമ്മഗഡ്ഡ പ്രസാദ്, നാഗാർജുന, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവരടങ്ങിയ കൺസോർഷ്യം ക്ലബിന്റെ 80 ശതമാനം ഓഹരികളും വാങ്ങുകയായിരുന്നു.
2018ൽ സച്ചിൻ തന്റെ 20 ശതമാനം ഓഹരികളും കൺസോർഷ്യത്തിന് കൈമാറി പൂർണമായും ക്ലബ് വിട്ടു. 2021ലാണ് ഈ കൺസോർഷ്യം, മാഗ്‌നം സ്‌പോർട്‌സ് എന്നു പേരുമാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
