ഹൈദരാബാദ് : നായകൻ റിഷഭ് പന്ത് അപരാജിത അർദ്ധസെഞ്ച്വറിയുമായി പൊരുതിനിന്ന് ലക്‌നൗ സൂപ്പർ ജയന്റ്‌സിന് നേടിക്കൊടുത്തത് സീസണിലെ ആദ്യ ജയം. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദ് നൽകിയ 157 റൺസിന്റെ വിജയലക്ഷ്യം ഒരു പന്തും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കേയാണ് ലക്‌നൗ മറികടന്നത്.
സൺറൈസേഴ്‌സിന്റെ രണ്ടാം തോൽവിയാണിത്. നേരത്തേ 26/4 എന്ന നിലയിൽ പതറിയ സൺറൈസേഴ്‌സിനെ അർദ്ധസെഞ്ച്വറികൾ നേടുകയും അഞ്ചാം വിക്കറ്റിൽ 116 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്ത ഹെന്റിച്ച് ക്‌ളാസനും (41 പന്തുകളിൽ അഞ്ചു ഫോറും രണ്ട് സിക്‌സുമടക്കം 62 റൺസ്) നിതീഷ് കുമാർ റെഡ്ഡിയും (33പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 56 റൺസ്) ചേർന്നാണ് 156/9 ലെത്തിച്ചത്.
മറുപടിക്കിറങ്ങിയ ലക്‌നൗവിന് ഓപ്പണർ മിച്ചൽ മാർഷിനെ (14) അഞ്ചാം ഓവറിൽ ടീം സ്‌കോർ 37ൽ വച്ച് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒരുമിച്ച എയ്ഡൻ മാർക്രമും (27 പന്തുകളിൽ രണ്ടു സിക്‌സും ആറുഫോറുമടക്കം 45 റൺസ്) നായകൻ റിഷഭ് പന്തും(50 പന്തുകളിൽ ഒൻപത് ഫോറടക്കം 68 റൺസ്) ചേർന്ന് വിജയത്തിന് അടിത്തറയിട്ടു. മാർക്രം, ബദോനി (12), പുരാൻ (1), അബ്ദുൽ സമദ് (16) എന്നിവർ പുറത്തായെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറിയടിച്ച് റിഷഭ് ലക്ഷ്യത്തിലെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സിനെ കാത്തിരുന്നത് വെറ്ററൻ പേസർ മുഹമ്മദ് ഷമിയുടെ തീയുണ്ടകളാണ്. സൺറൈസേഴ്‌സിന്റെ തുറുപ്പുചീട്ടുകളായ അഭിഷേക് ശർമ്മയെ (0) ആദ്യ ഓവറിലും ട്രാവിസ് ഹെഡിനെ(7) മൂന്നാം ഓവറിലും കൂടാരം കയറ്റുകയായിരുന്നു ഷമി. അഭിഷേക് സിദ്ധാർത്ഥിനും ഹെഡ് മാർക്രമിനും ക്യാച്ച് നൽകുകയായിരുന്നു.
നാലാം ഓവറിൽ പ്രിൻസ് യാദവ് ഇഷാൻ കിഷനെ(1) ബൗൾഡാക്കുകയും എട്ടാം ഓവറിൽ ദിഗ്‌വേഷ് രതി ലിയാം ലിവിംഗ്സ്റ്റണിനെ(14) കീപ്പർ റിഷഭ് പന്തിനെ ഏൽപ്പിക്കുകയും ചെയ്തതോടെ സൺറൈസേഴ്‌സ് 26/4 എന്ന നിലയിൽ പതറി. എന്നാൽ അർദ്ധസെഞ്ച്വറികൾ നേടുകയും അഞ്ചാം വിക്കറ്റിൽ 116 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്ത ഹെന്റിച്ച് ക്‌ളാസനും (41 പന്തുകളിൽ അഞ്ചു ഫോറും രണ്ട് സിക്‌സുമടക്കം 62 റൺസ്) നിതീഷ് കുമാർ റെഡ്ഡിയും (33പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 56 റൺസ്) ഹൈദരാബാദിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
18ാം ഓവറിൽ നിതീഷിനെ പുറത്താക്കിയാണ് ലക്‌നൗ സഖ്യം പൊളിച്ചത്. അടുത്ത ഓവറിൽ ക്‌ളാസനും ഹർഷ് ദുബെയും (0) അവസാന ഓവറിൽ ശിവാംഗ് കുമാറും(5) ഹർഷ് പട്ടേലും(4)കൂടി പുറത്തായി.
നാലോവറിൽ 9 റൺസ് മാത്രം വിട്ടുകൊടുത്താണ് ഷമി രണ്ട് വിക്കറ്റുകൾ നേടിയത്. പ്രിൻസ് യാദവും ആവേഷ് ഖാനും രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ സിദ്ധാർത്ഥിന് ഒരു വിക്കറ്റ് ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
