ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ യു.എ.ഇ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇറാനെ ശക്തമായ അമര്‍ഷം അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഡല്‍ഹിയിലെ ഇറാനിയന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മുഹമ്മദ് ജവാദ് ഹുസൈനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നയതന്ത്രജ്ഞരെ നേരിട്ട് വിളിച്ചുവരുത്തിയാണ് ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തിയത്.
രാജ്യാന്തര കപ്പല്‍പ്പാതയിലുണ്ടായ ആക്രമണത്തിലും പൗരന്റെ മരണത്തിലും ഇന്ത്യ തങ്ങളുടെ കടുത്ത ആശങ്ക ഇറാനെ അറിയിച്ചു.
ഒമാന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ സഞ്ചരിക്കുകയായിരുന്ന യു.എ.ഇയുടെ മംബാസ, അല്‍ ബാഹിയ എന്നീ രണ്ടു എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് ക്രൂയിസ് മിസൈല്‍ ആക്രമണമുണ്ടായത്. മിസൈല്‍ പതിച്ച് കപ്പലുകള്‍ക്ക് തീപിടിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ദുരന്തത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ മരണപ്പെടുകയും ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ നാല് ഇന്ത്യക്കാരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
നിഷ്പക്ഷ സമുദ്രാതിര്‍ത്തിക്കുള്ളിലൂടെ സമാധാനപരമായി സര്‍വീസ് നടത്തുകയായിരുന്ന കപ്പലുകള്‍ക്ക് നേരെയുണ്ടായ ഈ ആക്രമണം കടുത്ത സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പരിക്കേറ്റ നാവികര്‍ക്ക് സാധ്യമായ എല്ലാ അടിയന്തര വൈദ്യസഹായവും സുരക്ഷയും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്രതലത്തില്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
