സിജെപി വിദ്യാർഥി പ്രക്ഷോഭം: എഫ്‌ഐആർ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി

AUGUST 3, 2026, 6:53 AM

ഡൽഹി: സിജെപി വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജന്തർ മന്തറിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കാനോ പിൻവലിക്കാനോ ഡൽഹി സർക്കാരിനും മറ്റ് സംസ്ഥാനങ്ങൾക്കും നിയമപരമായ സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

'ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിഷേധക്കാർക്കെതിരെ പ്രോസിക്യൂഷൻ തുടരാം' എന്ന ജൂലൈ 28-ലെ ഉത്തരവ് ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങളിൽ പ്രതികളായവർക്ക് മാത്രമേ ബാധകമാകൂവെന്നും, 'ക്രിമിനൽ പശ്ചാത്തലം' എന്ന പ്രയോഗം അതേ അർഥത്തിൽ തന്നെ വ്യാഖ്യാനിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജൂലൈ 20-ന് സിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടെ ഉണ്ടായ പൊലീസ് നടപടികളെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ഗതാഗത നിയമലംഘനം പോലുള്ള നിസാര കേസുകളെ പോലും 'ക്രിമിനൽ പശ്ചാത്തലം' എന്ന പേരിൽ പരിഗണിച്ച് വിദ്യാർഥികൾക്ക് ആശ്വാസം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ബെഞ്ച് വിശദീകരണം നൽകിയത്.

vachakam
vachakam
vachakam

വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും, നിയമപരമായ ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എഫ്‌ഐആർ നേരിട്ട് പിൻവലിക്കാൻ ക്രിമിനൽ നിയമത്തിൽ വ്യവസ്ഥയില്ലെന്നും, ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയോ പ്രോസിക്യൂഷൻ പിൻവലിക്കാൻ അപേക്ഷ നൽകുകയോ അല്ലെങ്കിൽ കോടതിയോട് നടപടികൾ റദ്ദാക്കാൻ ആവശ്യപ്പെടുകയോ ചെയ്യുന്നതാണ് നിയമപരമായ മാർഗങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

'ക്രിമിനൽ പശ്ചാത്തലം' എന്ന പ്രയോഗത്തിന്റെ പരിധി വ്യക്തമാക്കണമെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ആവശ്യപ്പെട്ടു. ഗതാഗത നിയമലംഘനം പോലുള്ള ചെറിയ കേസുകളുടെ പേരിൽ വിദ്യാർഥികൾക്ക് ആനുകൂല്യം നിഷേധിക്കരുതെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ചില പ്രതികൾക്കെതിരെ കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഗുരുതര കേസുകളുണ്ടെന്നാണ് സോളിസിറ്റർ ജനറലിന്റെ മറുപടി.

പ്രതിഷേധക്കാരെ തിരിച്ചറിയാൻ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ബയോമെട്രിക് വിവരങ്ങളും ഉപയോഗിച്ചതായുള്ള ആരോപണങ്ങളും കോടതിയിൽ ഉന്നയിക്കപ്പെട്ടു. പ്രതിഷേധക്കാരുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചതിനെക്കുറിച്ച് ജുഡീഷ്യൽ പരിശോധന വേണമെന്ന് മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരൻ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ആവശ്യപ്പെട്ടു. അമിത ബലപ്രയോഗം നടത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകാൻ പാടില്ലെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.

വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ, സിവിലിയൻ പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ നിയമപരമായോ ഭരണപരമായോ അനുമതിയുള്ള വ്യവസ്ഥ കണ്ടെത്താനായിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ തയ്യാറാക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

പൊലീസ് അതിക്രമാരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘമോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയോ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹർജികൾ ഈ മാസം 18-ന് വീണ്ടും പരിഗണിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam