ഐ.പി.എൽ കളിക്കാൻ അനുമതി നൽകാത്തതിൽ റോയൽ ചാലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിന്റെ ശ്രീലങ്കൻ പേസർ നുവാൻ തുഷാര ശ്രീലങ്ക ക്രിക്കറ്റിലെ (എസ്.എൽ.സി) ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ.
ഐ.പി.എൽ കളിക്കാൻ നിരാക്ഷേപ പത്രം (എൻ.ഒ.സി) നൽകാൻ ബോർഡിന് ഉത്തരവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് താരം കോടതിയെ സമീപിച്ചത്. എൻ.ഒ.സി നൽകിയില്ലെങ്കിൽ ബോർഡുമായുള്ള സെൻട്രൽ കോൺട്രാക്ട് (കേന്ദ്ര കരാർ) പുതുക്കാൻ താൽപര്യമില്ലെന്നും തുഷാര എസ്.എൽ.സിയെ അറിയിച്ചതായാണ് റിപ്പോർട്ട്. നിശ്ചിത ഫിറ്റ്‌നസ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് തുഷാരയ്ക്ക് എൻ.ഒ.സി നൽകാത്തതെന്നാണ് എസ്.എൽ.സി പറയുന്നത്.
ശ്രീലങ്കൻ മാധ്യമമായ 'ന്യൂസ്വയർ' റിപ്പോർട്ട് പ്രകാരം, ശ്രീലങ്ക ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സിൽവ, സെക്രട്ടറി ബന്ധുല ദിസാനായകെ, ട്രഷറർ സുജീവാ ഗോഡലിയദ്ദ, സിഇഒ ആഷ്‌ലി ഡി സിൽവ എന്നിവർക്കെതിരെയാണ് തുഷാരയുടെ പരാതി. കൊളംബോ ജില്ലാ കോടതി ഇന്നു കേസ് പരിഗണിക്കുകയും ഏപ്രിൽ 9ലേക്ക് വാദം കേൾക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തു. ശ്രീലങ്ക ക്രിക്കറ്റുമായുള്ള തന്റെ കരാർ മാർച്ച് 31ന് അവസാനിക്കേണ്ടതായിരുന്നെന്നും, കരാർ പുതുക്കാൻ താൽപര്യമില്ലെന്നും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നെന്ന് താൻ ബോർഡിനെ അറിയിച്ചിരുന്നെന്നും തുഷാര അവകാശപ്പെടുന്നു.
തന്റെ കരിയറിലുടനീളം ഫിറ്റ്‌നസ് നിലവാരം ഒരേപോലെയായിരുന്നെന്നും മുൻകാലങ്ങളിൽ അത് എൻ.ഒ.സി ലഭിക്കുന്നതിന് തടസ്സമായിട്ടില്ലെന്നും തുഷാര വാദിക്കുന്നു. എൻ.ഒ.സി ലഭിക്കാത്തത് തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ, എൻ.ഒ.സി നൽകാതിരിക്കാനുള്ള തീരുമാനം അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയെ സമീപിച്ചത്. 2025ൽ 1.6 കോടി രൂപയ്ക്കാണ് നുവാൻ തുഷാരയെ ആർ.സി.ബി വാങ്ങിയത്. ആർ.സി.ബി ഐ.പി.എൽ കിരീടം നേടിയ ആ സീസണിൽ താരം ഒരു മത്സരം കളിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
