പാലക്കാട്: പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽവെച്ച് വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും കുട്ടിയുടെ ചെവിയിൽ നുള്ളുകയും ചെയ്തുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ ടി ജലീൽ.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രംഗത്തുവന്നിരിക്കുന്നത്.
അധ്യാപകന്‍റെ സ്നേഹത്തോടെയും തമാശയോടും കൂടിയുള്ള തിരുത്തൽ മാത്രമാണ് അവിടെ നടന്നത്.താൻ കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനുമോദന ചടങ്ങിൽ പങ്കെടുത്തപ്പോൾ പൊതുപ്രവർത്തകൻ എന്നതിനേക്കാൾ തന്നിലെ അധ്യാപകനാണ് ഉണർന്നതെന്ന് കെ ടി ജലീൽ പറയുന്നു. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ അധ്യാപകനായിരുന്ന തനിക്ക് കുട്ടികളോട് എന്നും സുഹൃത്തുക്കളെപ്പോലെയുള്ള ബന്ധമാണുള്ളത്.
ചിരിച്ചുകൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലർ ചെയ്തതുകൊണ്ടാണ് വീഡിയോയിൽ അത് കാണാത്തത്. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല, അത് എന്റെ രീതിയുമല്ല എന്ന് അദ്ദേഹം കുറിച്ചു.
സാധാരണ അനുമോദന ചടങ്ങുകളിൽ ചെയ്യാറുള്ളതുപോലെ ഏകപക്ഷീയമായി പ്രസംഗിച്ചു പോകുന്ന ശൈലിയല്ല തന്‍റേതെന്നും, വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനം പറഞ്ഞുമാണ് സംസാരിക്കാറുള്ളതെന്നും ജലീൽ പറഞ്ഞു. മണ്ണാർക്കാട്ടും ഇതേ രീതിയിലാണ് സംസാരിച്ചത്. പുറത്തുവന്ന വീഡിയോ പൂർണ്ണമായി കണ്ടാൽ ആർക്കും കാര്യങ്ങൾ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്‍റെ അധ്യാപന ജീവിതത്തിൽ ഒരു കുട്ടിയെപ്പോലും വേദനിപ്പിച്ചതായി ഓർക്കുന്നില്ലെന്ന് പറഞ്ഞ ജലീൽ, താൻ പഠിപ്പിച്ച ഏതെങ്കിലും ഒരു വിദ്യാർത്ഥിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ഈ പോസ്റ്റിന് താഴെ കമന്‍റായി രേഖപ്പെടുത്താമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
