ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലുണ്ടായ ശക്തമായ പ്രളയത്തിൽ മുൻ എം.എൽ.എ പി.സി. ജോർജിന്റെ വീടും വെള്ളത്തിനടിയിലായി. പുലർച്ചെയുണ്ടായ മലവെള്ളപ്പാച്ചിലിൽ വീടിനുള്ളിൽ മൂന്നര അടിയോളം വെള്ള കയറിയതായും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായും പി.സി. ജോർജ് പറഞ്ഞു.
പുലർച്ചെ രണ്ട് മണിയോടെ അയൽവാസി വിളിച്ചുണർത്തുമ്പോഴാണ് മുറ്റത്ത് വെള്ളം നിറഞ്ഞ വിവരം അറിയുന്നത്. മിനിറ്റുകൾക്കുള്ളിൽ വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി. പി.സി. ജോർജും ഭാര്യയും ചെറിയ മകനും മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. ഉറക്കത്തിലായിരുന്ന ഇവർ വേഗം മുകൾ നിലയിലേക്ക് മാറി രക്ഷപ്പെടുകയായിരുന്നു.
40 കൊല്ലമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ഇതുപോലൊരു അവസ്ഥ ഇന്നുവരെ ഉണ്ടായിട്ടില്ല. ഇങ്ങനെ വെള്ളം കയറുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. വീടിനുള്ളിലെ ഫർണിച്ചറുകൾ, രണ്ട് ഫ്രിഡ്ജുകൾ, ടിവി എന്നിവ പൂർണമായും നശിച്ചു. വീട്ടിൽ മാത്രം പത്ത് ലക്ഷം രൂപയിലധികം നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. മുറ്റത്തുണ്ടായിരുന്ന രണ്ട് ഇന്നോവ കാറുകളിലും ഒരു മാരുതി കാറിലും വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
തന്റെ നഷ്ടത്തേക്കാൾ വലുതാണ് ഈരാറ്റുപേട്ട നഗരത്തിലെ കോടികളുടെ നഷ്ടമെന്ന് പി.സി. ജോർജ് പറഞ്ഞു. നഗരത്തിലെ പ്രധാന ഹോട്ടലുകളും പച്ചക്കറി കടകളും ഉൾപ്പെടെ വെള്ളത്തിലായി. ഓണക്കാലം മുന്നിൽക്കണ്ട് വ്യാപാരികൾ സംഭരിച്ചുവെച്ച സാധനങ്ങളെല്ലാം നഷ്ടപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് മുന്നിട്ടിറങ്ങണമെന്നും തന്നാലാകുന്ന എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
